നിമിഷപ്രിയയുടെ മോചനം; ദയാധനമായി 50 ദശലക്ഷം യെമൻ റിയാൽ നൽകണമെന്ന് തലാലിന്റെ കുടുംബം ആവശ്യപ്പെട്ടു
സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് ആയ നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ചർച്ചയിൽ പുരോഗതി. ദയാധനത്തെപ്പറ്റി ചർച്ചചെയ്യാൻ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം തയ്യാറാണെന്ന് യെമൻ അധികൃതർ അറിയിച്ചു.
യെമൻ ഉദ്യോഗസ്ഥർ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു. തലാലിന്റെ കുടുംബം ദയാധനമായി 50 ദശലക്ഷം യെമൻ റിയാൽ ആവശ്യപ്പെട്ടുവെന്നും റംസാൻ അവസാനിക്കും മുൻപ് തീരുമാനം അറിയിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പത്ത് ദശലക്ഷം യെമൻ റിയാൽ കോടതി ചെലവ് ഇനത്തിൽ പിഴയും നൽകണം.
അതേസമയം,യെമനിലേക്ക് പോകാനുള്ള കേന്ദ്രസർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലും നിമിഷപ്രിയയുടെ കുടുംബവും. മരിച്ച തലാലിന്റെ കുടുംബത്തോടും അവിടത്തെ ജനങ്ങളോടും മാപ്പപേക്ഷിക്കുന്നതിനായി നിമിഷപ്രിയയുടെ മകളുമായി യെമനിലേക്ക് പോകുമെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞിരുന്നു. ഇവരെ കൂടാതെ സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിലെ നാല് പേരും കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി അപേക്ഷ നൽകിയിരിക്കുകയാണ്.
വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള അവസാനവട്ട ശ്രമമെന്ന നിലയിലാണ് ഇവർ യെമനിലേക്ക് പോകുന്നത്. മനപ്പൂര്‍വ്വമല്ലാതെ സംഭവിച്ച പാളിച്ചയാണെന്നും മരിച്ച തലാലിന്റെ കുടുംബവും യെമന്‍ ജനതയും ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും അമ്മയ്ക്ക് അയച്ച കത്തില്‍ നിമിഷ പറഞ്ഞിരുന്നു.
തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണു നിമിഷപ്രിയ. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദ്ധാനവുമായി എത്തിയ തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷപ്രിയയുടെ വാദം.
നിമിഷ പ്രിയയുടെ ജീവന് രക്ഷിക്കാനുള്ള ചര്‍ച്ചകളില്‍ നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുടുംബമോ സംഘടനകളോ നടത്തുന്ന ചര്‍ച്ചയ്ക്ക് ആവശ്യമായ സഹായം ഉറപ്പാക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.