‘സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റിൽ’;
കാസർകോട്:സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. കാസർകോട്ടും കുമ്പളയിലും കഞ്ചാവ് കേസിൽ പ്രതിയായ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ സകീർ (34) ആണ് വിദ്യാനഗർ പൊലീസിൻ്റെയും കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിൻ്റെയും സംയുക്ത ഓപറേഷനിൽ കുടുങ്ങിയത്.
അതേ സമയം കഞ്ചാവ്, എംഡിഎംഎ കടത്ത് അടക്കം നിരവധി കേസിൽ പ്രതിയായ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കബീർ (23) എന്ന യുവാവ് കാറിൽ കടത്തുകയായിരുന്ന 1.100 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച് കടന്നു കളഞ്ഞതായും പൊലീസ് അറിയിച്ചു.
2021 ഡിസംബറിൽ അഞ്ചിന് ചെർക്കള കെ കെ പുറത്ത് വെച്ച് കെ എൽ 59-7680 നമ്പർ മാരുതി കാറിൽ 2.100 കിലോ കഞ്ചാവ് കടത്തുമ്പോൾ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട കേസിലും കർണാടകയിൽ നിന്ന് കടത്തിയ 22 കിലോ കഞ്ചാവ് ബസിൽ കടത്തുന്നതിനിടെ മഞ്ചേശ്വരം ചെക് പോസ്റ്റിൽ വെച്ച് പിടികൂടിയപ്പോൾ ഓടി രക്ഷപ്പെട്ട കേസിലും സകീർ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.
കബീറിന്റെ കാറിൽ നിന്ന് വിദ്യാനഗർ കല്ലക്കട്ടയിൽ വെച്ചാണ് തിങ്കളാഴ്ച വൈകീട്ട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് ജീപ് പരിശോധനയ്ക്കായി, നിർത്തിയിട്ടിരുന്ന കാറിന് കുറുകെ ഇട്ടപ്പോൾ കബീറും മറ്റൊരാളും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കബീറിനെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി ഐ ജോയി ജോസഫ്, പ്രിവൻ്റീവ് ഓഫീസർ സുധീന്ദ്രൻ, ഓഫീസർമാരായ ദിവാകരൻ, അജീഷ്, മോഹൻകുമാർ, മനോജ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.