യുവതിയോടെന്ന് കരുതി ചാറ്റ് ചെയ്തത് ഭർത്താവിനോട്, വീട്ടിലേക്ക് ചെന്നപ്പോൾ നടന്നത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്
തിരുവനന്തപുരം: യുവാവിനെ വീട്ടിൽ പൂട്ടിയിട്ട ശേഷം പണം കവർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അടിമലത്തുറ പുറംപോക്ക് പുരയിടത്തിൽ സോണി(18)യെയാണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. ഇയാളുടെ കൂട്ടാളികളായ രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു.വിഴിഞ്ഞം കല്ലുവെട്ടാൻകുഴി സ്വദേശിയായ ഇരുപതുകാരനാണ് തട്ടിപ്പിനിരയായത്. മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുകയാണ് യുവാവ്. കടയിലെത്തിയ അടിമലത്തുറയിലെ യുവതിയുമായി പരിചയത്തിലായ ഇയാൾ അവർക്ക് വാട്സാപ്പിൽ മെസേജ് അയക്കാറുണ്ടായിരുന്നു. യുവതിയുടെ ഫോൺ ഭർത്താവിന്റെ പക്കലായിരുന്നു. ഭർത്താവ് യുവാവിന് ഭാര്യയെന്ന രീതിയിൽ സന്ദേശങ്ങളയച്ചു. വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.ക്ഷണപ്രകാരം വീട്ടിലെത്തിയ യുവാവിനെ യുവതിയുടെ ഭർത്താവും സുഹൃത്തുക്കളായ സോണിയും മറ്റൊരാളും ചേർന്ന് മുറിക്കുള്ളിൽ പൂട്ടിയിട്ടു. ഒരുലക്ഷം രൂപയും കാറും നൽകിയാൽ വീടാമെന്നും പറഞ്ഞു. ഒരു ദിവസം മുഴുവനും ഇവിടെ പൂട്ടിയിട്ടതോടെ തന്റെ കൈയിലുള്ള പതിനായിരം രൂപ യുവാവ് നൽകി.ബാക്കി തുക സുഹൃത്തുക്കളിൽ നിന്ന് വാങ്ങി നൽകാമെന്ന് പറഞ്ഞ് യുവതിയുടെ ഭർത്താവിനെയും സംഘത്തെയും കൂട്ടി തന്റെ കാറിൽ യുവാവ് കഴക്കൂട്ടത്തേക്ക് തിരിച്ചു. കാർ വിഴിഞ്ഞത്തെത്തിയപ്പോൾ, വാഹനം നിർത്തി ഇയാൾ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെ കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.