സുനിയുടെ കത്തിനെപ്പറ്റി അന്വേഷിക്കരുത്, അന്വേഷണ സംഘം ശ്രമിക്കുന്നത് വ്യാജ തെളിവുണ്ടാക്കാൻ; തുടരന്വേഷണത്തിന് കൂടുതൽ സമയം നൽകരുതെന്ന് ദിലീപ് കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് അന്വേഷണ സംഘത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്ന് നടൻ ദിലീപ്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് നടൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.വ്യാജ തെളിവുണ്ടാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതൽ സമയം ചോദിക്കുന്നതെന്ന് പ്രോസിക്യൂഷന്റെ ആവശ്യം എതിർത്തുകൊണ്ട് ദിലീപ് കോടതിയിൽ വ്യക്തമാക്കി. പൾസർ സുനി എഴുതിയെന്ന് പറയുന്ന കത്തിനെ പറ്റി അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും ദിലീപ് പറഞ്ഞു.കാവ്യ, അനുപ്, സുരാജ് എന്നിവരെ ചോദ്യം ചെയ്യാനുള്ള നടപടി അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇക്കാര്യം പറഞ്ഞ് തുടരന്വേഷണത്തിനായി മൂന്നു മാസം അനുവദിക്കണമെന്നത് അനാവശ്യമാണെന്നും ദീലീപ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറയുക. കേസ് റദ്ദാക്കിയാൽ ദിലീപിന് ആശ്വാസവും അന്വേഷണ സംഘത്തിന് തിരിച്ചടിയുമാകും.