വീണ്ടും ഇന്ത്യയെ ചൊടിപ്പിച്ച് ചൈന; നിയന്ത്രണരേഖയോട് ചേർന്ന് സ്ഥാപിച്ചത് മൂന്ന് ടവറുകൾ
ന്യൂഡൽഹി: വീണ്ടും ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള ശ്രമവുമായി ചൈന രംഗത്ത്. അതിർത്തി മേഖലയിലെ ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കാനായി ലഡാക്കിന് സമീപം നിയന്ത്രണരേഖയോട് ചേർന്നുള്ള പ്രദേശത്ത് ചൈന മൂന്ന് സെൽ ഫോൺ ടവറുകൾ സ്ഥാപിച്ചു. 2020 മുതൽ ചൈന അതിർത്തി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി സൈനിക സാന്നിദ്ധ്യം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.അതിന്റെ ഭാഗമായാണ് ഈ ടവറുകളും സ്ഥാപിച്ചതെന്നാണ് വിലയിരുത്തുന്നത്.
ജനവാസമില്ലാത്ത ഉൾ ഗ്രാമങ്ങളിൽ ചൈന സെൽ ഫോൺ ടവറുകൾ സ്ഥാപിക്കുന്നത് ആശങ്കയുളവാക്കുന്നുവെന്ന് ലഡാക്ക് ഓട്ടോണോമസ് ഹിൽ ഡവലപ്മെന്റ് കൗൺസിലിലെ ചുഷുൽ കൗൺസിലറായ കൊഞ്ചോക്ക് സ്റ്റാൻസിൻ പറഞ്ഞു.
4ജി ടവറുകളാണ് ഇത്തരം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അവർ സ്ഥാപിക്കുന്നത്. ഈ നീക്കത്തിലൂടെ ചൈനയ്ക്ക് അവരുടെ അതിർത്തിയിലുള്ളവരുമായുള്ള ആശയവിനിമയം കൂടുതൽ ദൃഡപ്പെടുത്താനാകും. അതേസമയം, ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ മിക്കയിടങ്ങളിലും ഇപ്പോഴും 2ജി സേവനം മാത്രമാണ് ലഭിക്കുന്നത്. തന്റെ മണ്ഡലത്തിലെ 12 ഗ്രാമങ്ങളിൽ ഒന്നിൽ മാത്രമാണ് 4ജി സേവനം ലഭിക്കുന്നത്. ബാക്കിയിടങ്ങളിലെല്ലാം 2ജി സേവനമാണ്. അത് തന്നെ മിക്കപ്പോഴും ശരിയായി സിഗ്നൽ ലഭിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ജനുവരിയിൽ അതിർത്തി പ്രദേശത്ത് ഇന്ത്യൻ സൈന്യത്തിന്റെ ഖുർനാക്ക് പോസ്റ്റിന് 20 കിലോമീറ്റർ മാറി 400 മീറ്റർ നീളത്തിൽ പാങ്കോംഗ് തടാകത്തിന് മുകളിൽ ഒരു പാലവും ചൈന നിർമിച്ചിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ചൈന വളരെ വേഗത്തിലാണ് വിപുലപ്പെടുത്തുന്നത്.