വിവാഹാഭ്യർത്ഥന നിരസിച്ചതിന് പ്രതികാരം, വീടിന് തീയിട്ടു; കുടുംബത്തിലെ നാല് പേരെ വെട്ടിപ്പരിക്കേൽപിച്ചു
പാലക്കാട്: ഒരു കുടുംബത്തിലെ നാല് പേരെ യുവാവ് വെട്ടിപ്പരിക്കേൽപിച്ചു. കിഴക്കുമുറി കൊഴുക്കുള്ളിപടി മണി (56), ഭാര്യ സുശീല (52), മകൻ ഇന്ദ്രജിത്ത് (20), മകൾ രേഷ്മ (22) എന്നിവരെയാണ് പല്ലാവൂർ മാന്തോണി പറമ്പിൽ മുകേഷ് (35) വെട്ടിപ്പരിക്കേൽപിച്ചത്. മുകേഷ് ഒളിവിലാണ്.മണിയും സുശീലയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഇന്ദ്രജിത്തും രേഷ്മയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
മണിയുടെ ആരോഗ്യനില ഗുരുതരമാണ്. കഴുത്തിനാണ് പരിക്കേറ്റത്. ബാക്കിയുള്ളവർ അപകടനില തരണംചെയ്തു.വിവാഹാഭ്യർത്ഥന കുടുംബം നിഷേധിച്ചതാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന.ഇവരുടെ വീട്ടിലെത്തിയ മുകേഷ് വൈദ്യുതി ബന്ധം വിഛേദിച്ച് കൈയിൽ കരുതിയിരുന്ന പെട്രോൾ ജനൽ വഴി അടുക്കള ഭാഗത്തേക്ക് ഒഴിക്കുകയും, വീടിനു തീ വയ്ക്കുകയുമായിരുന്നു. വീടിനകത്ത് തീ പടർന്നതു കണ്ട് മണി മുൻവശത്തെ വാതിൽ തുറന്ന് പുറത്തേക്കു കടക്കുന്നതിനിടെ ഇയാൾ വാക്കത്തി ഉപയോഗിച്ച് വെട്ടി. മറ്റുള്ളവരെയും സമാനരീതിയിൽ വെട്ടിപ്പരിക്കേൽപിച്ചു.രേഷ്മ തൊട്ടടുത്ത വീട്ടിലേക്ക് ഓടുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് അയൽവാസികൾ ലൈറ്റിട്ടതോടെ പ്രതി ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. രേഷ്മ ആർപിഎഫ് ഉദ്യോഗസ്ഥയാണ്.