ജീപ്പിൽ നിന്ന് വിജിലൻസ് പിടികൂടിയത് 13960 രൂപ; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
പാറശ്ശാല: പൊലീസ് വാഹനത്തിൽ വിജിലൻസ് സംഘം പണം കണ്ടെത്തിയ സംഭവത്തിൽ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പാറശ്ശാല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ജ്യോതിഷ് കുമാർ, ഡ്രൈവർ അനിൽ കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.ഏപ്രിൽ ആറിന് വിജിലൻസ് നടത്തിയ പരിശോധനയിലാണ് കണക്കിൽപ്പെടാത്ത 13,960 രൂപ കണ്ടെത്തിയത്. പുലർച്ചെ നാലേമുക്കാലോടു കൂടിയാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ചരക്ക് ലോറികളിൽ നിന്നും അതിർത്തി പ്രദേശത്ത് പൊലീസ് വ്യാപകമായി പണപിരിവ് നടത്തുന്നെന്ന പരാതിയെത്തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്.പട്രോളിംഗ് ഡ്യൂട്ടിക്ക് ശേഷം സ്റ്റേഷനിലേക്ക് മടങ്ങുകയായിരുന്ന പൊലീസ് വാഹനത്തെ വിജിലൻസ് സംഘം തടഞ്ഞു നിർത്തി പരിശോധന നടത്തുകയായിരുന്നു. 100, 200, 500 എന്നിവയുടെ നോട്ടുകൾ ചുരുട്ടിക്കൂട്ടിയ നിലയിൽ സൂക്ഷിച്ചിരിക്കുന്ന തരത്തിലാണ് ജീപ്പിനുള്ളിൽ നിന്ന് കണ്ടെത്തിയത്.ഈ പണം എവിടെ നിന്നാണെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല. പരിശോധനയിൽ കണ്ടെത്തിയ പണം ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നില്ല. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.