മുഖ്യമന്ത്രി വീട്ടിൽ വരുമോ കുട്ടിയുടെ ചോദ്യത്തിന് പിന്നാലെ സർപ്രൈസ് നൽകി സ്റ്റാലിൻ, ഒപ്പം മറ്റൊരു സമ്മാനവും
ചെന്നൈ: തമിഴ്നാട്ടിലെ ആദിവാസി വിഭാഗമായ നരിക്കുറുവ കോളനിയിലെ വീടുകൾ സന്ദർശിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുഖ്യമന്ത്രി വീട്ടിലേയ്ക്ക് വരുമോ എന്ന് ഈ വിഭാഗത്തിലെ ബാലികയായ ദിവ്യ സമൂഹമാദ്ധ്യമങ്ങളിലൂടെ സ്റ്റാലിനോട് ചോദിച്ചിരുന്നു. വീട്ടിലെത്തിയ സ്റ്റാലിൻ ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്.മാസങ്ങൾക്ക് മുമ്പ് ആവടി നരിക്കുറുവ കോളനിയിൽ നിന്ന് കുടിവെള്ളമില്ല, പഠിക്കാനുള്ള സൗകര്യങ്ങളില്ല എന്നൊക്കെയുള്ള പരാതികൾ ദിവ്യ സമൂഹമാദ്ധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞിരുന്നു. ഈ വീഡിയോ കണ്ടയുടൻ തന്നെ സ്റ്റാലിൻ പെൺകുട്ടിയെ വീഡിയോ കോളിൽ വിളിച്ച് പരാതികളെല്ലാം പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. തങ്ങളുടെ വീട്ടിലേയ്ക്ക് മുഖ്യമന്ത്രി വരുമോ എന്ന് ചോദിച്ച ദിവ്യയോട് വരാമെന്ന ഉറപ്പും സ്റ്റാലിൻ നൽകി. ആ വാക്ക് പാലിച്ചുകൊണ്ടാണ് മുഖ്യമന്ത്രി എത്തിയത്.കോളനികൾക്കുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഉദ്ഘാടനം ആവടിയിൽ വച്ച് നടത്താനും മുഖ്യമന്ത്രി നിർദേശിച്ചു. ദിവ്യയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്. മാലകൾ നിർമിച്ച് വിറ്റാണ് ദിവ്യയുടെ അച്ഛൻ കുടുംബം നോക്കുന്നത്. അതിലൊരു മാല ചാർത്തിയാണ് മുഖ്യമന്ത്രിയെ കുടുംബം സ്വീകരിച്ചത്. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും വിവിധ ആനുകൂല്യങ്ങളുടെ വിതരണവും സന്ദർശനത്തിനിടെ മുഖ്യമന്ത്രി നിർവഹിച്ചു.