നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി അന്വേഷണസംഘം; കോടതി ജീവനക്കാരെ ഉടൻ ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ചിന്റെ നിർണായക നീക്കം. കേസിലെ സുപ്രധാന തെളിവായ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർത്തിയെന്ന പരാതിയിലാണ് അന്വേഷണസംഘം പുതിയ നീക്കത്തിനൊരുങ്ങുന്നത്.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവനക്കാരെ അന്വേഷണസംഘം ചോദ്യം ചെയ്യും. ആദ്യ ഘട്ടത്തിൽ ശിരസ്തദാറിനെയും തൊണ്ടി ക്ലാർക്കിനെയുമാണ് ചോദ്യം ചെയ്യുക. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനായി ഈ മാസം 4നാണ് കോടതി അനുമതി നല്‍കിയത്. ചോദ്യം ചെയ്യൽ ഉടനെ ഉണ്ടാകുമെന്നാണ് അന്വേഷണസംഘം പറയുന്നത്.ശിരസ്തദാറിനും ക്ലാർക്കിനും പുറമെ മറ്റ് ജീവനക്കാരെയും കൂടി ചോദ്യം ചെയ്യുന്നതിന് അന്വേഷണസംഘം അനുമതി തേടിയിട്ടുണ്ട്. ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവിന്റെ ഹാഷ് വാല്യു കോടതി കസ്റ്റഡിയിലിരിക്കെ മാറിയിരുന്നുവെന്ന ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണസംഘത്തിന്റെ നീക്കം.2018 ഡിസംബര്‍ 13 നാണ് ഫയലുകളുടെ ഹാഷ് വാല്യു മാറിയതെന്നാണ് ഫൊറന്‍സിക് ലാബിലെ ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞത്. ഈ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്യും.നടിയെ ആക്രമിച്ച കേസിലും വധ ഗൂഡാലോചനാക്കേസിലും അന്വേഷണം ഊർജിതമാക്കുകയാണ് ക്രൈംബ്രാഞ്ച്. ദിലീപിന്റെ അഭിഭാഷകരെയടക്കം അടുത്തയാഴ്ച ചോദ്യം ചെയ്യാൻ ഇവർ ഒരുങ്ങുകയാണ്. കാവ്യ മാധവന്റെ പങ്കാളിത്തം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയശേഷം ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും.ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെയും അടുത്തയാഴ്ച ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഇവർക്ക് ലഭിച്ചോയെന്നതാണ് പ്രധാനമായും പരിശോധിക്കുക.