സംസ്ഥാനത്ത് പോക്സോ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം; പോക്സോ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്ന മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ കേസുകള്‍ (pocso cases) അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം (special investigation team) രൂപീകരിക്കുന്നു. ഓരോ ജില്ലയിലും ഡിവൈഎസ്പിമാരുടെ (dysp) നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത്. ക്രമസമാധാന ചുമതല വഹിക്കുന്ന 44 സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ പോക്സോ സംഘത്തിലേക്ക് പുനർ വിന്യസിക്കാനും തീരുമാനമായി. സംസ്ഥാനത്തെ പോക്സോ കേസുകളുടെ അന്വേഷണം ഊർജ്ജിതമാക്കാനാണ് പ്രത്യേക സംഘം രൂപീകരിക്കുന്നത്. പോക്സോ കേസുകളിൽ കുറ്റപത്രവും വിചാരണയുമെല്ലാം വൈകുന്നത് ചൂണ്ടികാട്ടി പ്രത്യേക സംഘങ്ങളെ രൂപീകരിക്കാൻ ഒരു വർഷം മുമ്പ് സുപ്രീം കോടതിയും നിർദേശിച്ചിരുന്നു.
പോക്സോ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്ന മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക സംഘത്തില്‍ ഘടനയില്‍ മാറ്റമുണ്ടാവും. നിലവില്‍ സിഐ റാങ്കിലുളള സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ് പോക്സോ കേസുകള്‍ അന്വേഷിക്കുന്നത്. ക്രമസമാധാന ചുമതലക്ക് ഒപ്പം കേസന്വേഷണം കൂടി നടക്കുന്നതിനാൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാൻ കഴിയുന്നില്ല.
വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനുവരെ കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ പോക്സോ കേസുകള്‍ രജിസ്റ്റർ ചെയ്താൻ അത് അന്വേഷിക്കാൻ ഓരോ ജില്ലയിലും പ്രത്യേക സംഘത്തെ രൂപീകരിക്കാൻ ക്രൈം ബ്രാഞ്ച് എഡിപിജി റിപ്പോർട്ട് നൽകി.
വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2015 മുതല്‍ 2020 വരേ സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്തവർക്കു നേരെയുള്ള ലൈംഗിക പീഡനക്കേസുകളിൽ ശിക്ഷിക്കപ്പെട്ടത് വെറും 4.49% പേർ മാത്രമാണ്. 2015ൽ 1486, 2016ൽ 1848, 2017ൽ 1169, 2018ൽ 1153, 2019ൽ 1283 കേസുകൾ വീതമാണു കേരളത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ടത്. ഇതിൽ യഥാക്രമം 100, 53, 33, 84, 42 എന്നിങ്ങനെയാണു ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം. രാജ്യത്തൊട്ടാകെ ഈ കാലയളവിൽ രജിസ്റ്റര്‍ ചെയ്യപ്പെട്ട 1,90,297 കേസുകളിൽ 25,217 പേര് മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 2019ൽ പോക്സോ നിയമത്തിൽ ഭേദഗതി വരുത്തി കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കു വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാക്കി മാറ്റിയിരുന്നു.