ദളപതിയുടെ ബീസ്റ്റ് മോഡ് ആക്ഷൻ, മൂവി റിവ്യൂ
തീയേറ്ററുകളെ സജീവമാക്കാൻ രണ്ട് ആഘോഷച്ചിത്രങ്ങളാണ് ഈ വീഷു-ഈസ്റ്റർ കാലത്ത് എത്തിയിരിക്കുന്നത്. മലയാള ചിത്രങ്ങളല്ല, ആന്യഭാഷാച്ചിത്രങ്ങളായ ബീസ്റ്റും കെജിഎഫ് 2മാണ് തീയേറ്ററുകളിൽ ആവേശമായെത്തുന്നത്. അതിൽ വിജയ് നായകനായ ബീസ്റ്റാണ് ആദ്യം റിലീസായത്. പാൻ ഇന്ത്യ സ്വഭാവമുള്ള കെജിഎഫുമായുള്ള ക്ലാഷ് റിലീസ് ആദ്യമൊക്കെ വിജയ് ആരാധകരെ പോലും നിരാശരാക്കിയെങ്കിലും ചിത്രത്തിന്റെ ട്രെയിലർ പ്രതിക്ഷയേറ്റുന്നതായിരുന്നു. വിജയ ചിത്രങ്ങൾ മാത്രം ചെയ്തിട്ടുള്ള നെൽസൺ എന്ന സംവിധായകന്റെ സാന്നിദ്ധ്യവും ബീസ്റ്റിന്റെ മാർക്കറ്റ് ഉയർത്തി. മാസ്റ്ററിന്റെ വമ്പൻ ജയം കഴിഞ്ഞ് ദളപതിയെ കാണാനുള്ള ആരാധകരുടെ ആവേശം ചിത്രത്തിന്റെ ബുക്കിംഗിലും കണ്ടു.
വീരരാഘവൻ എന്ന ഇന്ത്യൻ ജെയിംസ് ബോണ്ട്ഇ
ന്ത്യയുടെ ഇന്റലിജൻസ് എജൻസിയായ റോയിലെ ഏറ്റവും മികച്ച ഏജന്റുമാരിൽ ഒരാളായ വീരരാഘവൻ ജോലിക്കിടെ ഉണ്ടായ കയ്പേറിയ അനുഭവത്തെ തുടർന്ന് രാജി വയ്ക്കുന്നു. ഇങ്ങനെ തുടങ്ങുന്ന ചിത്രം അധികം താമസിയാതെ തന്നെ പ്രധാന കഥാതന്തുവിലേക്ക് കടക്കുന്നു. തന്റെ പുതിയ ജോലിയുടെ കാര്യവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് മാളിലെത്തുന്ന അയാൾ നടന്നു കയറിയത് ഒരു പറ്റം തീവ്രവാദികൾക്ക് ഇടയിലേക്കാണ്. മാളിലുണ്ടായിരുന്നവരെ ബന്ധിയാക്കിയ ഭീകരർ അവരെ കൊല്ലാതിരിക്കണമെങ്കിൽ തീഹാർ ജയിലിൽ തടവിലാക്കപ്പെട്ട അവരുടെ നേതാവിനെ മോചിപ്പിക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്. ഈ ഭീകരുടെ പ്ലാനിന്റെ ഭാഗമാണ് രാജ്യത്തെ മന്ത്രിയും. എന്നാൽ ഇവരുടെ പദ്ധതിയിൽ തീർത്തും അപ്രതീക്ഷിതമായി വന്ന് കയറിയതാണ് വീരരാഘവൻ.
ആദ്യമൊക്കെ ഒഴിവാക്കാൻ നോക്കിയെങ്കിലും താൻ റോ ഏജന്റായി സ്വായത്തമാക്കിയ കഴിവുകൾ വീരരാഘവന് പ്രയോഗിക്കേണ്ടി വരുന്നു. തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന വീരരാഘവൻ രംഗത്തിറങ്ങുന്നതോടെ കാര്യങ്ങൾ കൊഴുക്കുന്നു. ഭീകരരും വിരരാഘവനും തമ്മിലുള്ള പോരാട്ടമാണ് പിന്നീടങ്ങോട്ട്.
പാളിപോയ പ്ലാൻ
വില്ലന്മാരുടെ പ്ലാൻ പാളുന്നത് പോലെ തന്നെ സംവിധായകന്റെ പ്ലാനും അപ്പാടെ പാളുന്ന ചിത്രമാണ് ബീസ്റ്റ്. ആദ്യാവസാനം പ്രേക്ഷകരിൽ ഉദ്വേഗം ജനിപ്പിക്കുന്ന യാതൊന്നും കൊണ്ട് വരാൻ അദ്ദേഹത്തിനായില്ല. ആക്ഷനും മാസുമായി വിജയ് അരങ്ങ് നിറയുമ്പോഴും അതിലൊന്നും യാതൊരുവിധ ത്രില്ലും തോന്നുന്നില്ല. മികച്ച രീതിയിൽ അവതരിപ്പിച്ചു എന്ന് പറയാവുന്നത് സംഘട്ടന രംഗങ്ങൾ മാത്രമാണ്. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതം വേണ്ട വിധം ചിത്രത്തിൽ ഉപയോഗിച്ച് കണ്ടില്ല. പല രംഗങ്ങളിലും നിശബ്ദത മടുപ്പുളവാക്കുന്നതായി. ചിത്രത്തിലെ തമാശ രംഗങ്ങളിൽ ചിലതൊഴിച്ചാൽ ബാക്കി വെറുതെയായി.
ദളപതി ഷോ
വിജയ് ആദ്യാവസാനം ചിത്രത്തിലെ നിറസാന്നിദ്ധ്യമാണ്. തന്റെ മാനറിസവും ഡാൻസും ആക്ഷനുമൊക്കെ നന്നാക്കി ആരാധകരെ തൃപ്തരാക്കാൻ ദളപതി ശ്രമിച്ചിട്ടുണ്ട്. പൂജ ഹെഗ്ഡെ, സെൽവരാഘവൻ, വിടിവി ഗണേഷ്, റെഡിൻ കിംഗ്സ്ലി, യോഗി ബാബും, മലയാളികളായ അപർണ ദാസ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.നെൽസന്റെ നല്ലൊരു എന്റർറ്റെയിനർ പ്രതീക്ഷിച്ച് പോയാൽ ബീസ്റ്റ് നിങ്ങളെ നിരാശപ്പെടുത്തിയേക്കും. കടുത്ത വിജയ് ആരാധകനാണെങ്കിൽ ദളപതിയുടെ ആക്ഷൻ രംഗങ്ങൾക്കായി നിങ്ങൾക്ക് ടിക്കറ്റെടുക്കാം.