സ്വിഫ്ടിന് കഷ്ടകാലം, പിണറായി ഫ്ലാഗ് ഒഫ് ചെയ്തതിന് പിന്നാലെ രണ്ട് അപകടങ്ങൾ; ദുരൂഹത ആരോപിച്ച് കെ എസ് ആർ ടി സി
തിരുവനന്തപുരം: കന്നിയാത്രയിൽ തന്നെ അപകടമുണ്ടാക്കി വാർത്തയിൽ ഇടം പിടിച്ചിരിക്കുകയാണ് കെഎസ്ആർടിസി സ്വിഫ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് തമ്പാനൂരിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഒഫ് ചെയ്ത വാഹനമാണ് രണ്ടുവട്ടവും അപകടത്തിൽ പെട്ടത്.ഇന്നലെ കല്ലമ്പലത്ത് വച്ച് എതിരെ വന്ന ലോറിയുടെ സൈഡിൽ തട്ടിയാണ് ആദ്യ അപകടമുണ്ടായത്. ബസിന്റെ 35000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിപോയിരുന്നു. തുടർന്ന് കെഎസ്ആർടിസി ബസിൽ ഉപയോഗിക്കുന്ന സാധാരണ മിറർ ഘടിപ്പിച്ചാണ് യാത്ര തുടർന്നത്.ഇന്ന് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടമുണ്ടായത്. മലപ്പുറം ചങ്കുവെട്ടിയിൽ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചെങ്കിലും ആർക്കും പരിക്കുകളില്ല. ബസിന്റെ പെയിന്റ് ഇളകിയിട്ടുണ്ട്.അതേസമയം, പുതിയ ബസ് അപകടത്തിൽപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച കെഎസ്ആർടിസി എംഡി ബിജുപ്രഭാകർ ഡിജിപിക്ക് പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. സ്വകാര്യ ലോബിയാണ് അപകടത്തിന് പിന്നിലെന്ന് കെഎസ്ആർടിസി സംശയിക്കുന്നത്.ദീർഘ ദൂര സർവീസുകൾക്കായി കെ എസ് ആർ ടി സിക്ക് കീഴിൽ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് സ്വിഫ്ട്. 8 എസി സ്ലീപ്പറും, 20 എസി സെമി സ്ലീപ്പറും ബസുകൾ ഉൾപ്പടെ 116 ബസുകളുമായാണ് കമ്പനി സർവീസ് ആരംഭിച്ചത്. സർക്കാർ അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ചാണ് ബസുകൾ വാങ്ങിയത്.