രാമനവമി റാലിക്കിടെ നാല് സംസ്ഥാനങ്ങളിൽ സംഘർഷം; ഒരു മരണം, കല്ലേറിലും തീവയ്പ്പിലും നിരവധി പേർക്ക് പരിക്ക്
ന്യൂഡൽഹി: രാമനവമിയോടനുബന്ധിച്ച് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന റാലിക്കിടെ നാല് സംസ്ഥാനങ്ങളിൽ വർഗീയ സംഘർഷം. ഗുജറാത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഗുജറാത്ത്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പിന്നാലെ മദ്ധ്യപ്രദേശിലെ ഖാർഗോണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അക്രമികൾ കല്ലേറും തീവയ്പ്പും നടത്തിയതോടെ ഗുജറാത്തിൽ പൊലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടി വന്നു. അറുപത്തിയഞ്ച് വയസ് തോന്നിക്കുന്ന അജ്ഞാത മൃതദേഹമാണ് സംഘർഷത്തിന് പിന്നാലെ ഗുജറാത്തിലെ കമ്പത്തിൽ നിന്നും കണ്ടെത്തിയത്. മദ്ധ്യപ്രദേശിൽ അക്രമികൾ വാഹനങ്ങളും മറ്റും അഗ്നിക്കിരയാക്കിയതോട അധികൃതർ നിരോധനാജ്ഞ പുറപ്പെടുവിക്കുകയായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കല്ലേറിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.
ഉച്ചഭാഷിണിയിൽ പാട്ട് വയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കലാപത്തിൽ കലാശിച്ചത്. തർക്കത്തെത്തുടർന്ന് മദ്ധ്യപ്രശിലെ തലാബ് ചൗക്കിൽ നിന്നുമാരംഭിച്ച ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ച് സംഘർഷമുണ്ടാവുകയായിരുന്നു. ജാർഖണ്ഡിൽ അക്രമത്തെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു.
പശ്ചിമ ബംഗാളിലെ ഹൗറയിൽ രാമനവമിയോടനുബന്ധിച്ച ഘോഷയാത്രയെ പൊലീസ് ആക്രമിച്ചതായി ബിജെപി നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. പൊലീസിന്റെ അതിക്രമത്തിൽ നിരവധിപേർക്ക് പരിക്കേറ്റുവെന്നും സുവേന്ദു കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഭക്തർക്ക് സ്വന്തം മത ആചാരങ്ങൾ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാമനവമി ദിനത്തിൽ മാംസാഹാരം വിളമ്പുന്നതിനെച്ചൊല്ലി ജെ.എന്.യു.വിലും സംഘർഷമുണ്ടായി. കാവേരി ഹോസ്റ്റൽ മെസിലുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. കല്ലേറിലും അക്രമത്തിലും പെൺകുട്ടികൾ ഉൾപ്പെടെ 20 പേര്ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ എ.ബി.വി.പി പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്.എഫ്.ഐയുൾപ്പടെയുള്ള ഇടത് സംഘടനകളുടെയും വിദ്യാർത്ഥി യൂണിയന്റെയും പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഹോസ്റ്റലിലേയ്ക്ക് കോഴിയിറച്ചി കൊണ്ടു വന്ന ആളെ തടയുകയും പ്രശ്നം ഉണ്ടാക്കുകയും ചെയ്തത് എ.ബി.വി.പി പ്രവർത്തകരാണെന്നാണ് വിദ്യാർത്ഥി സംഘടനകൾ നൽകിയ പരാതിയിൽ പറയുന്നത്. പ്രവർത്തകരെ ചോദ്യം ചെയ്ത വിദ്യാർത്ഥികളെ കല്ലെറിഞ്ഞും ചെടിച്ചട്ടികളെറിഞ്ഞും ഇവർ ആക്രമിച്ചുവെന്നും പരാതിയിലുണ്ട്.