കുഞ്ഞിനെ വേണമെന്ന് യുവതിയുടെ ഹർജി; ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഭർത്താവിന് 15 ദിവസത്തെ പരോൾ നൽകി ഹൈക്കോടതി
ജയ്പൂർ: ജയിലിൽ കഴിയുന്ന തന്റെ ഭർത്താവിൽ നിന്നും ഗർഭം ധരിക്കണമെന്ന ആവശ്യം ഉന്നയിച്ച് യുവതി നൽകിയ ഹർജി പരിഗണിച്ച് കോടതി. 15 ദിവസത്തെ പരോളാണ് കോടതി അനുവദിച്ചത്. അജ്മീർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തന്റെ ഭർത്താവിന് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജസ്ഥാൻ ഹൈക്കോടതിയിലാണ് യുവതി ഹർജി നൽകിയത്. ജസ്റ്റിസുമാരായ ഫർസന്ദ് അലി, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് പരോളിനുള്ള അനുമതി നൽകിയത്.
2021ലെ രാജസ്ഥാൻ പ്രിസണേഴ്സ് റിലീസ് ഓൺ പരോൾ നിയമപ്രകാരം ഇത്തരം ഹർജികളിൽ പരോൾ നൽകാനുള്ള പ്രത്യേക വ്യവസ്ഥകളില്ല. എന്നാൽ മത, സാമൂഹിക, മാനുഷിക വശങ്ങളും മൗലികാവകാശങ്ങളും പരിഗണിച്ചുകൊണ്ട് വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട് ഭാര്യയുടെ വൈകാരികമായ ആവശ്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. ഹർജി നൽകിയ യുവതി കുറ്റവാളി അല്ല, അതിനാൽ അവരുടെ അവകാശങ്ങൾ ലംഘിക്കുന്നത് ശരിയല്ലെന്നും കോടതി കൂട്ടിച്ചേർത്തു.
50,000രൂപയുടെ ബോണ്ടിനൊപ്പം 25,000രൂപ വീതമുള്ള രണ്ട് ആൾ ജാമ്യവും നൽകി 15ദിവസത്തെ പരോളിൽ പ്രതിയെ വിട്ടയക്കാനാണ് കോടതി ഉത്തരവിട്ടത്.