കുടുംബത്തിലേക്ക് ദത്തെടുത്ത പെൺകുട്ടിയെയാണ് വളർത്തച്ഛനും മൂന്ന് മക്കളും രണ്ട് വർഷമായി പീഡിപ്പിച്ചത്
ചെന്നൈ : തമിഴ്നാട്ടിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ 64 കാരനും മൂന്ന് മക്കൾക്കും എതിരെ പൊലീസ് കേസെടുത്തു. കുടുംബത്തിലേക്ക് ദത്തെടുത്ത പെൺകുട്ടിയെയാണ് വളർത്തച്ഛനും മൂന്ന് മക്കളും രണ്ട് വർഷമായി പീഡിപ്പിച്ചത്. പെൺകുട്ടിക്ക് ഒരു മാസം പ്രായമുള്ളപ്പോഴാണ് ദത്തെടുത്തത്. മൂന്ന് ആൺകുട്ടികളുള്ള കുടുംബത്തിൽ പെൺകുഞ്ഞില്ലെന്ന കാരണത്താലാണ് കുടുംബം ദത്തെടുക്കാൻ തീരുമാനിച്ചത്. പീഡനവിവരം പെൺകുട്ടി വളർത്തമ്മയോട് പറഞ്ഞുവെങ്കിലും അവർ അവഗണിക്കുകയായിരുന്നു. ഇവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ
വളർത്തച്ഛനേയും രണ്ട് ആൺമക്കളേയും വളർത്തമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്.
2005ലാണ് കുടുംബം പെൺകുട്ടിയെ ദത്തെടുത്തത്. നാല് കുട്ടികളുള്ള കുടുംബമാണ് പെൺകുട്ടിയെ ഇവർക്ക് നൽകിയത്. സാമ്പത്തിക ബുദ്ധിമുട്ടാണ് പെൺകുട്ടിയെ ദത്ത് നൽകാൻ ഇവരെ പ്രേരിപ്പിച്ചത്. 15 വയസ് മുതൽ പെൺകുട്ടിയെ വീട്ടിലെ പുരുഷൻമാർ ലൈംഗികമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു. നാല് മാസം മുൻപ് ഒരു വിവാഹത്തിൽ പങ്കെടുക്കവേ പെൺകുട്ടി സ്വന്തം കുടുംബത്തിലെ അംഗത്തെ കണ്ടെത്തുകയും, അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അറിയിക്കുകയുമായിരുന്നു.തുടർന്ന് സ്വന്തം സഹോദരന്റെ ഫോൺ നമ്പർ വാങ്ങി വിവരങ്ങൾ അറിയിച്ചു,
തുടർന്ന് ഒരു മാസം മുൻപ് വളർത്തു മാതാപിതാക്കളുടെ വീട് വിട്ട് പൊലീസിൽ പരാതി നൽകി. അറസ്റ്റിലായവരെ പൊലീസ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ കൗൺസിലിംഗിനായി സർക്കാർ ഹോമിലേക്ക് അയച്ചിട്ടുണ്ട്.