ചോദ്യം ചെയ്യാൻ കാവ്യ കൊച്ചിയിലില്ല, അന്വേഷിച്ചപ്പോൾ ലഭിച്ച വിവരം വ്യക്തമാക്കി ക്രൈംബ്രാഞ്ച്, ദിലീപിന്റെയും കൂട്ടാളികളുടേയും ഫോണുകളിലുള്ളത് 11,161 വീഡിയോകൾ
കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിനു ലഭിച്ചെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ശരിവയ്ക്കുന്ന തെളിവുകൾ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ ഫോണിൽ നിന്ന് ലഭിച്ചതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വ്യക്തമാക്കി. കൂട്ടുപ്രതികളുടെ പങ്കാളിത്തവും ഇതിൽ നിന്ന് വ്യക്തമായിട്ടുണ്ട്. കൂടാതെ നിർണായകമായ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യണമെന്നും അതോടൊപ്പം ഫോറൻസിക് പരിശോധനാ ഫലം മുഴുവൻ ലഭിച്ച ശേഷം ദിലീപിന്റെ സഹോദരൻ അനൂപ്, സുരാജ് എന്നിവരെയും ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
കാവ്യ ചെന്നൈയിലാണെന്നും അടുത്ത ആഴ്ച എത്തുമെന്നുമാണ് മറുപടി ലഭിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നുമാസം കൂടി സമയം തേടി ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം ഏപ്രിൽ 15ന് അകം തുടരന്വേഷണം പൂർത്തിയാക്കാനാവില്ലെന്നും ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് പരിശോധനാ ഫലങ്ങൾ ഈ കാലാവധിക്കകം പൂർണമായും ലഭിക്കില്ലെന്നും ഹർജിയിൽ പറയുന്നു.
ക്രൈംബ്രാഞ്ച് ഹർജിയിൽ പറയുന്ന കാര്യങ്ങൾ
ദിലീപും കൂട്ടരും ഉപയോഗിച്ച മൊബൈലുകൾ മുംബയിലെ ഒരു ലാബിൽ നൽകിയിരുന്നു. ദിലീപിന്റെ നാല് അഭിഭാഷകർ ഇതിലെ തെളിവുകൾ പരിശോധിക്കാൻ മുംബയിൽ പോയിരുന്നു. ഇവരെ ചോദ്യം ചെയ്യണം. ഒരു ജഡ്ജിയെ ബിഷപ്പ് മുഖേന സ്വാധീനിക്കാൻ ബാലചന്ദ്രകുമാറിന്റെ സഹായം തേടി സുരാജും അനൂപും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തു.
ജഡ്ജി ഒപ്പിട്ടതടക്കമുള്ള ചില കോടതി രേഖകളുടെ ചിത്രങ്ങൾ ദിലീപിന്റെ ഫോണിൽ നിന്ന് കിട്ടി. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണം. അപേക്ഷ നൽകിയെങ്കിലും വിചാരണക്കോടതി അനുമതി നൽകിയിട്ടില്ല. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നു. കോടതി ജീവനക്കാരെ ഇതിനായി ചോദ്യം ചെയ്യാൻ അനുമതി ലഭിച്ചു.
വിചാരണ അട്ടിമറിക്കാൻ ദിലീപ് നടത്തിയ നീക്കങ്ങൾക്ക് തെളിവുണ്ട്. അഭിഭാഷകരുടെ സഹായത്തോടെ തെളിവുകൾ നശിപ്പിച്ചു. ദിലീപിന്റെ രണ്ടു മൊബൈലുകളിലെ 90 ശതമാനം ഡേറ്റകൾ മാത്രമേ ഇതുവരെ പരിശോധിച്ചിട്ടുള്ളൂ. മറ്റുള്ളവ പരിശോധിക്കാൻ സമയം വേണം. ദിലീപിന്റെ ഫോണുകളിൽ നിന്ന് തെളിവുകൾ നശിപ്പിച്ചിട്ടുണ്ടെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. ഫോൺ രേഖകൾ നശിപ്പിച്ചതിൽ അഭിഭാഷകർക്കു പങ്കുണ്ടെന്നു സായ് ശങ്കറിന്റെ മൊഴിയുണ്ട്. ഇയാൾ ഒളിവിലാണ്. ഇയാളെയും അഭിഭാഷകരെയും വിശദമായി ചോദ്യം ചെയ്യണം.