മർച്ചന്റ് നേവി ജീവനക്കാർക്ക്
വൈദ്യ പരിശോധന ഇനി ജില്ലയിൽ
ചെറുവത്തൂർ കെ.എ. എച്ച്. എം. ആശുപത്രിയിലെ ഡോ. മുഹമ്മദ് അലിക്കാണ് ഡി.ജി.ഷിപ്പിങ്ങിന്റെ അംഗീകാരം
പാലക്കുന്ന് : ജില്ലയിലെ മർച്ചന്റ് നേവി ജീവനക്കാർക്ക് അവരുടെ ജോലിയുമായി ബന്ധപ്പെട്ട വൈദ്യ പരിശോധനയ്ക്ക് ഇനി മുതൽ ജില്ല വിട്ട് യാത്ര ചെയ്യേണ്ടതില്ല. ഷിപ്പിങ്ങ് മന്ത്രാലയത്തിന്റെ കീഴിൽ മുംബൈ ആസ്ഥാനമായ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകാരമുള്ള ഡോക്ടർ ഇനി ചെറുവത്തൂർ കെ.എ.എച്ച്. എം. ആശുപത്രിയിൽ ഉണ്ടായിരിക്കും.
കപ്പൽ ജോലിയുമായി ബന്ധപ്പെട്ട പ്രീ-സീ ട്രെയിനിങ്ങ്, ജീവനക്കാർക്കുള്ള വിവിധ പഠന-പഠനാനന്തര പരിശീലന കോഴ്സുകൾ തുടങ്ങിയവയ്ക്ക് പ്രവേശനം കിട്ടാൻ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്ക് ശേഷം ഇവിടെ നിന്ന് ലഭിക്കും . ജീവനക്കാർ അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ ഉടമ്പടി ഒപ്പു വെക്കും മുൻപേ, ഓരോ തവണയും,കർശനമായ മെഡിക്കൽ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കേണ്ടതുണ്ട് .അതാത് ഷിപ്പിങ്ങ് കമ്പനികൾ അവരുടെ താല്പര്യവും സൗകര്യവുമനുസരിച്ച് മുംബൈയിലും മർച്ചന്റ്നേവി ജീവനക്കാർ ഏറെയുള്ള മറ്റിടങ്ങളിലും ഡി.ജി. അംഗീകാരമുള്ള ഡോക്ടർമാർക്ക് പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകാൻ അനുമതി നൽകിയിരുന്നു. കേരളത്തിൽ ഏറെ കപ്പലോട്ടക്കാർ ഉള്ള കാസർകോട് ജില്ലയിൽ അതിനായി അംഗീകാരമുള്ള ഡോക്ടർന്മാർ ഇല്ലെന്ന പരാതി നേരത്തേ ശക്തമായിരുന്നു.
കാഞ്ഞങ്ങാട് സൈലേഴ്സ് ക്ലബ്ബിന്റെയും മുംബൈ ആസ്ഥാനമായുള്ള കപ്പലോട്ടക്കാരുടെ സംഘടനയായ നാഷണൽ യൂണിയൻ ഓഫ് സീഫയറേഴ്സ് ഓഫ് ഇന്ത്യ (ന്യുസി) യുടെയും ശ്രമഫലമായാണിത് ഇപ്പോൾ സാധ്യമായത്. സൈലേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അതിനായുള്ള ഡോക്ടറേയും ആശുപത്രിയെയും കണ്ടെത്തി. ചെറുവത്തുർ കെ.എ.എച്ച്.എം. ആശുപത്രിയിലെ ഡോ. മുഹമ്മദ് അലിക്കാണ് ജില്ലയിൽ ഇതിനായി അംഗീകാരം ലഭിച്ചിട്ടുള്ളത് .
ഏറെ കാത്തിരിപ്പിന് ശേഷം ആദ്യമായി
ഈ സൗകര്യം കിട്ടിയതിൽ ജില്ലയിലെ കപ്പലോട്ടക്കാരും അവരുടെ സംഘടനകളും ഏറെ ആഹ്ലാദത്തിലാണ്. മറ്റു ജില്ലകളിൽ നിന്നുള്ളവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.