ബാങ്കുദ്യോഗസ്ഥൻ ചമഞ്ഞ് ഓൺലൈൻ വഴി തട്ടിയെടുത്തത് 64 ലക്ഷം രൂപ; നൈജീരിയൻ സ്വദേശി പിടിയിൽ
തിരുവനന്തപുരം: വിളപ്പിൽശാല സ്വദേശിനിയിൽ നിന്നും 64 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതികളിൽ ഒരാളും നൈജീരിയൻ സ്വദേശിയുമായ കിംഗ്സ്ലി ജോൺസൻ ചക്വാച്ച പൊലീസ് പിടിയിൽ. പ്രതിയെ മുംബയിൽ നിന്നുമാണ് തിരുവനന്തപുരം റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
ബ്രിട്ടൻ സിറ്റി ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇ മെയിൽ വഴിയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മുഖേനയും പരാതിക്കാരിയുമായി ബന്ധപ്പെട്ടത്.
സോഷ്യൽ വർക്കിനും ചാരിറ്റി പ്രവർത്തനങ്ങൾക്കുമായി വിദേശ ബാങ്കിൽ നിന്നും ബില്യൺ ഡോളർ വാഗ്ദാനം ചെയ്ത ശേഷമാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ആ തുക ട്രാൻസ്ഫർ ചെയ്യുന്നതിന് ഇൻകം ടാക്സ്, കോർട്ട് അഫിഡവിറ്റ്, ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫീസ് തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പരാതിക്കാരിയിൽ നിന്നും പലപ്പോഴായി 64 ലക്ഷം രൂപ പ്രതികൾ പല അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ചിരുന്നു.
ഈ കേസിലെ മറ്റൊരു പ്രതിയായ മലൈക്ക മാർഷൽ ഫ്രാൻസിസിനെ പൂനെ, ചിഞ്ചുവാഡിൽ നിന്നും കഴിഞ്ഞ മാസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് അന്വേഷിക്കുന്ന വിവരം മനസിലാക്കിയ പ്രതി തട്ടിപ്പിനുപയോഗിച്ച രേഖകളുമായി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്. പ്രതിയിൽ നിന്നും എടിഎം കാർഡുകളും, ക്രെഡിറ്റ് കാർഡുകളും, വിവിധ ബാങ്കുകളിലെ ചെക്ക് ബുക്കുകളും, പാസ്ബുക്കുകളും അടങ്ങിയ നിരവധി രേഖകൾ പിടിച്ചെടുത്തു.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോക്ടർ ദിവ്യ ഗോപിനാഥ്, അഡി എസ് പി ബിജുമോൻ, ഡിവൈഎസ്പി വിജു കുമാർ എന്നിവരുടെ മേൽ നോട്ടത്തിൽ തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ് ജി എസ്, സബ് ഇൻസ്പെക്ടർ ഷംഷാദ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ അദീൻ അശോക്, വിമൽ കുമാർ, ശ്യാം കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.