അതിനെ പറ്റി തനിക്ക് ഒന്നും അറിയില്ല; കുടുംബത്തിന്റെ സമാധാനം തകരുന്നു; കർണാടക ഹിജാബ് വിഷയത്തിലെ അൽ ഖ്വയ്ദയുടെ വീഡിയോയെ പറ്റി പ്രതികരിച്ച് വിദ്യാർത്ഥിനിയുടെ പിതാവ്
ബംഗളൂരു: തന്റെ മകളെ പ്രശംസിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അൽ ഖ്വയ്ദ പുറത്തു വിട്ട വീഡിയോയെ പറ്റി തങ്ങൾക്ക് ഒന്നും അറിയില്ലെന്ന് മുസ്കാൻ ഖാന്റെ പിതാവ് മുഹമ്മദ് ഹുസൈൻ ഖാൻ. കർണാടക ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ശബ്ദമുയർത്തിയ കോളേജ് വിദ്യാർത്ഥിനി മുസ്കാൻ ഖാനെ പ്രശംസിച്ച് കൊണ്ട് കവിത ചൊല്ലുന്ന അൽ ഖ്വയ്ദ നേതാവ് അയ്മാൻ അൽ സവാഹിരിയുടെ വീഡിയോ ഇന്നലെയാണ് പുറത്തു വന്നത്.
അൽ ഖ്വയ്ദ നേതാവിന്റെ പരാമർശം തെറ്റാണെന്നും താനും കുടുംബവും ഇന്ത്യയിൽ സമാധാനത്തോടെയാണ് ജീവിക്കുന്നതെന്നും മുസ്കാൻ ഖാന്റെ പിതാവ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ കുടുംബത്തിന്റെ സമാധാനം കെടുത്തുന്നു. സത്യാവസ്ഥ പുറത്ത് കൊണ്ടു വരാൻ പൊലീസിനും സംസ്ഥാന സർക്കാരിനും എന്ത് അന്വേഷണം വേണമെങ്കിലും നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആ വീഡിയോയെ പറ്റി തനിക്ക് ഒന്നും അറിയില്ല. വീഡിയോയിൽ ഉള്ളത് ആരാണെന്നും തനിക്ക് അറിയില്ല. താൻ അയാളെ ആദ്യമായിട്ടാണ് കാണുന്നത്. അറബി ഭാഷയിൽ അയാൾ എന്തൊക്കെയോ പറഞ്ഞു. ആളുകൾ എന്തു വേണമെങ്കിലും പറയും. ഇത് അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. തങ്ങൾ ഇവിടെ സമാധാനത്തോടെയാണ് ജീവിക്കുന്നത്. അയാൾ തങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്ത വ്യക്തിയാണ്. അയാൾ പറഞ്ഞതെല്ലാം തെറ്റാണ്. ഇതിനെ പറ്റി കൂടുതൽ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും മുസ്കാൻ ഖാന്റെ പിതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ത്യയിലെ കുലീനയായ സ്ത്രീ എന്ന തലക്കെട്ടോടു കൂടിയാണ് അൽ ക്വയ്ദ വീഡിയോ പുറത്തു വിട്ടത്. കവിതയിൽ മുസ്കാൻ ഖാനെ സഹോദരി എന്നാണ് ഇയാൾ അഭിസംബോധന ചെയ്തത്. സമൂഹ മാദ്ധ്യമങ്ങളിൽ നിന്നാണ് താൻ ഈ വിദ്യാർത്ഥിനിയെക്കുറിച്ച് അറിഞ്ഞതെന്നും, അപ്പോഴാണ് ഈ സഹോദരിയുടെ പ്രവൃത്തിയെ പ്രകീർത്തിച്ചുകൊണ്ട് കവിത എഴുതണമെന്ന് ചിന്തിച്ചതെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. കൂടാതെ ഹിജാബ് നിരോധനം സംബന്ധിച്ച് ഇയാൾ തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഈ അടിച്ചമർത്തലിനെതിരെ ഇന്ത്യൻ മുസ്ലീങ്ങൾ പ്രതികരിക്കണമെന്നും സവാഹിരി ആഹ്വാനം ചെയ്തു.