പരീക്ഷയിൽ തോറ്റാൽ വീട്ടിൽ നിന്നും പുറത്താക്കുമെന്ന് ഭയം; പിതാവിനെ മകൻ വെട്ടിക്കൊന്നു,
ഭോപ്പാൽ: പരീക്ഷയിൽ തോറ്റാൽ വഴക്കുപറയുമെന്ന് ഭയന്ന് പത്താം ക്ളാസുകാരൻ പിതാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. മദ്ധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം.
ഏപ്രിൽ രണ്ടിന് രാത്രി പിതാവ് ഉറങ്ങിക്കിടക്കുമ്പോഴാണ് മകൻ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. എന്നാൽ വീട്ടുകാരുമായി അടുപ്പത്തിലല്ലാതിരുന്ന അയൽവാസിയും മറ്റൊരാളും സംഭവത്തിന് പിന്നാലെ ഓടിപ്പോകുന്നത് കണ്ടതായാണ് പതിനഞ്ചുകാരൻ പൊലീസിന് പരാതി നൽകിയത്. ഇതേത്തുടർന്ന് പൊലീസ് അയൽവാസിയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഫോറൻസിക് പരിശോധനയിൽ പതിനഞ്ചുകാരൻ പറഞ്ഞത് തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു.
പിന്നാലെ ചോദ്യം ചെയ്യുന്നതിനിടെ കുട്ടി കുറ്റസമ്മതം നടത്തി. പത്താം ക്ളാസ് പരീക്ഷയിൽ തോറ്റാൽ പിതാവ് വഴക്ക് പറയുമെന്നും വീട്ടിൽ നിന്നും പുറത്താക്കുമെന്നും കുട്ടി ഭയന്നിരുന്നു.ഇതിന് പിന്നാലെയാണ് പിതാവിനെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നത്. കുട്ടിയെ കസ്റ്റഡിയിൽ എടുക്കുകയും കോടതി ജുവനൈൽ ഹോമിലേക്ക് അയക്കുകയും ചെയ്തു.