മനസിലുള്ള വിഷമങ്ങളൊന്നും അഭിനയത്തിൽ കാണില്ല; അന്നത്തെ അഭിനയത്തിന് പ്രതിഫലം എത്ര വേണമെന്ന് ചോദിച്ചപ്പോഴുള്ള മഞ്ജുവിന്റെ മറുപടി ഇതായിരുന്നു
മഞ്ജുവാര്യരുടെ തുടക്കകാലത്തിലെ ചിത്രങ്ങളിലൊന്നാണ് തൂവൽക്കൊട്ടാരം. വർഷമേറെ പിന്നിട്ടിട്ടും മലയാളി മനസിൽ ഇന്നും തൂവൽക്കൊട്ടാരവും അതിലെ ദേവപ്രഭയും അതേ തിളക്കത്തോടെ നിലനിൽപ്പുണ്ട്. ഇപ്പോഴിതാ ആ ചിത്രത്തിലേക്ക് മഞ്ജുവെത്തുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ പി വി ഗംഗാധരൻ. മഞ്ജുവിന്റെ അഭിനയം കാണുമ്പോൾ മോഹൻലാലിനെയാണ് ഓർമ്മ വരുന്നതെന്നും അദ്ദേഹം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
‘ തൂവൽക്കൊട്ടാരത്തിൽ മഞ്ജു അഭിനയിക്കാനെത്തുന്നത് തളിപ്പറമ്പിൽ നിന്നാണ്. അന്ന് അവിടെയാണ് അവർ താമസിക്കുന്നത്. കോഴിക്കോട് വച്ചാണ് സിനിമയെ കുറിച്ച് സംസാരിക്കുന്നത്. ഞങ്ങളുടെ സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞു. അത് വളരെ സന്തോഷത്തോടെ അവർ സ്വീകരിച്ചു. പ്രതിഫലം എത്ര വേണമെന്ന് ചോദിച്ചപ്പോൾ അതൊന്നും ഞാൻ പറയില്ല, നിങ്ങളുടെ ഇഷ്ടമെന്നായിരുന്നു മഞ്ജു പറഞ്ഞത്.
നല്ലൊരു മനസിന്റെ ഉടമ, ആളുകളെ സഹായിക്കാനുള്ള മനസ്ഥിതി എല്ലാം ഞാൻ ആ കുട്ടിയിൽ കണ്ടു. ആരും അറിയാതെ പലരെയും അവർ സഹായിച്ചത് എനിക്ക് വ്യക്തിപരമായി അറിയാം. മഞ്ജു ആദ്യമായിട്ട് സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തതും ഈ ചിത്രത്തിലാണ്.
അഭിനയത്തിന്റെ കാര്യത്തിൽഅവരെ കാണുമ്പോൾ മോഹൻലാൽ അഭിനയിക്കുന്നതു പോലെയാണ് തോന്നാറുള്ളത്. അഭിനയിച്ച് ജീവിക്കുകയാണ് ചെയ്യുന്നത്. അതാണ് അവരുടെ വിജയവും. മനസിൽ എന്ത് പ്രശ്നമുണ്ടെങ്കിലും അതെല്ലാം മാറ്റി വച്ചാണ് മഞ്ജു അഭിനയിക്കുന്നത്. “