കൈക്കൂലി വാങ്ങാൻ കൂട്ടുനിന്നില്ല, മാനസിക പീഡനം; ആർ ടി ഒ ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ദുരൂഹതയെന്ന് കുടുംബം
മാനന്തവാടി: ആർ ടി ഒ ഉദ്യോഗസ്ഥ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. മാനന്തവാടി സബ് ആർ ടി ഒ ഓഫീസിലെ സീനിയർ ക്ളാർക്കായ എടവക എള്ളുമന്ദം പുളിയാർമറ്റത്തിൽ സിന്ധുവിനെയാണ് (42) ഇന്ന് രാവിലെ എട്ട് മണിയോടെ സഹോദരന്റെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഓഫീസിൽ കൈക്കൂലി വാങ്ങാൻ കൂട്ടുനിൽക്കാത്തതിന്റെ പേരിൽ സഹപ്രവർത്തകർ ഒറ്റപ്പെടുത്തിയെന്നും പകയുണ്ടായിരുന്നുവെന്നും സിന്ധു പറഞ്ഞിരുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയം സിന്ധുവിനുണ്ടായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
അതേസമയം, സിന്ധുവുമായി ഓഫീസിൽ പ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്ന് മാനന്തവാടി ജോയിന്റ് ആർ ടി ഒ പറഞ്ഞു. ഒൻപത് വർഷമായി മാനന്തവാടി സബ് ആർ ടി ഒയിൽ ജീവനക്കാരിയാണ് സിന്ധു. ഭിന്നശേഷിയുള്ളയാളും അവിവാഹിതയുമാണ്. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. പിതാവ്: അഗസ്തി, മാതാവ്: പരേതയായ ആലീസ്. സഹോദരങ്ങൾ: ജോസ്, ഷൈനി, ബിന്ദു, നോബിൾ.