ദൈവത്തിന്റെ മുതൽ കട്ടെടുത്ത കള്ളൻ ഒടുവിൽ രക്ഷപ്പെടാൻ നിലവിളിച്ച് ആളെ കൂട്ടേണ്ട അവസ്ഥയെത്തി, 30കാരൻ കുടുങ്ങിയത് സ്വർണവുമായി പുറത്ത് കടക്കവേ
ഹൈദരാബാദ് : ജുവലറികളിലും വീടുകളിലും ഭിത്തി തുരന്ന് കയറി മോഷ്ടിക്കുന്നവരുണ്ട്. ഇതേ വിദ്യ ക്ഷേത്രത്തിൽ പയറ്റിയ മോഷ്ടാവിന് ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യം കൊണ്ട് മാത്രമാണ്. ആന്ധ്രപ്രദേശിലെ തീരദേശ ജില്ലയായ ശ്രീകാകുളം ജമി യെല്ലമ്മ ക്ഷേത്രത്തിൽ മോഷണം നടത്താൻ കയറിയ മുപ്പത്കാരനാണ് സ്വയം തുരന്ന ദ്വാരത്തിൽ കുടുങ്ങിയത്.പാപ്പാ റാവു എന്ന മോഷ്ടാവാണ് ക്ഷേത്രത്തിന്റെ ഭിത്തിയിയിലെ ചെറിയ ദ്വാരം വലുതാക്കി ഉള്ളിൽ കടന്നത്. ക്ഷേത്രത്തിൽ നിന്നും സ്വർണം മോഷ്ടിച്ച ശേഷം കയറിയ അതേ ദ്വാരത്തിലൂടെ തിരിച്ചിറങ്ങവേയാണ് കള്ളൻ കുടുങ്ങിയത്. മുൻപോട്ടോ പിന്നിലോട്ടോ പോകാനാവാതെ കുടുങ്ങിയ പാപ്പാ റാവു ഒടുവിൽ നിലവിളിച്ചാണ് നാട്ടുകാരെ വിളിച്ചു കൂട്ടിയത്. ഒടുവിൽ ഗ്രാമവാസികൾ പൊലീസിനെ കൂട്ടി എത്തി പാപ്പാ റാവുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. തൊണ്ടി മുതലുമായി കള്ളനെ മോഷണ സ്ഥലത്ത് നിന്നും ലഭിച്ചതോടെ പൊലീസും ഹാപ്പിയായി.