സിപിഎം പാർട്ടി കോൺഗ്രസിന് തുടക്കമായി; സ്വാഗത പ്രസംഗത്തിൽ സിൽവർ ലൈനും, നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
കണ്ണൂർ: സംസ്ഥാനത്ത് പാർട്ടി പിറന്ന മണ്ണിൽ സി.പി.എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് ആവേശോജ്ജ്വല തുടക്കം കുറിച്ച് ചെമ്പതാക ഉയർന്നു. ഇ.കെ. നായനാരുടെ പേരിലുള്ള ബർണശേരിയിലെ അക്കാഡമി അങ്കണത്തിൽ തയ്യാറാക്കിയ വേദിയിൽ മുതിർന്ന പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള പതാക ഉയർത്തി.പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളന വേദിയായ ജവഹർ സ്റ്റേഡിയത്തിലെ എ.കെ.ജി നഗറിൽ സ്വാഗതസംഘം ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് പതാക ഉയർത്തിയത്.24 സംസ്ഥാനങ്ങളിൽ നിന്നായി 811 പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. ഇവരിൽ 77 പേർ നിരീക്ഷകരാണ്. 95 പേർ കേന്ദ്ര കമ്മിറ്റി അംഗങ്ങളും. കൂടുതൽ പ്രതിനിധികളും കേരളത്തിൽ നിന്നുള്ളവരാണ്. മൂന്ന് നിരീക്ഷകർ ഉൾപ്പെടെ 178 പേർ. ബംഗാളിൽ നിന്ന് 163 പേരും തമിഴ്നാട്ടിൽനിന്ന് 53 പേരും ത്രിപുരയിൽനിന്ന് 40 പേരുമാണുള്ളത്. ഇത്തവണ വിദേശ പ്രതിനിധികളില്ല. ജില്ലയിലെ പാർട്ടിയുടെ ശക്തി വിളിച്ചറിയിക്കുന്ന തരത്തിലുള്ള ഒരുക്കങ്ങളാണ് കണ്ണൂർ നഗരത്തിലെങ്ങും ഒരുക്കിയിരിക്കുന്നത്. പാർട്ടി കോൺഗ്രസ് കഴിയുന്നതുവരെ നായനാർ അക്കാഡമിയിലായിരിക്കും സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫീസ്.പാർട്ടി കോൺഗ്രസ് വേദിയിൽ സിൽവർ ലൈൻ സംബന്ധിച്ച നിലപാട് സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കേരളത്തിന്റെ തെക്കുനിന്ന് വടക്ക് വരെ നാല് മണിക്കൂർ കൊണ്ട് സഞ്ചരിക്കാൻ കഴിയുന്ന അർദ്ധ അതിവേഗ റെയിൽപാത നിർമിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് മുഖ്യമന്ത്രി പരാമർശിച്ചത്.വികസന പദ്ധതികൾക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ മതിയായ നഷ്ടപരിഹാരം സർക്കാർ ഉറപ്പാക്കും. ഇക്കാര്യം വ്യക്തമാക്കി വീടുകളിൽ വലിയ തലത്തിൽ പ്രചാരണം നടത്തുകയാണ്. സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക നീതിയ്ക്കും പ്രകൃതി സംരക്ഷണത്തിനും തുല്യ പ്രാധാന്യം നൽകും. കേന്ദ്രസർക്കാരിന്റെ അന്തിമ അനുമതി നേടാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ പദ്ധതിക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ടെന്നും സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.