‘ബൈസൈക്കിൾ തീവ്സ്’ എന്ന് വിളിപ്പേര്; ഭീതിപരത്തി കുട്ടി മോഷ്ടാക്കൾ, സംഘത്തിൽ പെൺകുട്ടികളും
കണ്ണൂർ: നാട്ടിൽ ആശങ്ക പരത്തി കുട്ടി മോഷ്ടാക്കൾ വീണ്ടും സജീവമാകുന്നു. കണ്ണൂർ ജില്ലയിലെ നെടുംപുറംചാലിൽ സ്കൂട്ടറും രണ്ട് സൈക്കിളും മോഷ്ടിച്ചു കടത്താനുള്ള ശ്രമം നാട്ടുകാർ ചേർന്ന് തടഞ്ഞു. പിന്നാലെ സംഘം ഓടി രക്ഷപ്പെടുകയും ചെയ്തു.
നെടുംപുറംചാലിലെ ഒരു വീട്ടിൽ നിന്നും സ്കൂട്ടർ കടത്താൻ ശ്രമിക്കുന്നത് കണ്ട ലോറി ഡ്രൈവർ അയൽവാസിയെ വിവരമറിയിച്ചു. തുടർന്ന് പിന്തുടർന്നെത്തിയ അയൽവാസിയെ കണ്ട് സംഘം സ്കൂട്ടർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടി മോഷ്ടാക്കളെ കണ്ടെത്താനായില്ല. മറ്റ് സ്ഥലങ്ങളിൽ നിന്നും മോഷ്ടിച്ച സൈക്കിളുകളിൽ എത്തിയാണ് സ്കൂട്ടർ കടത്താൻ ശ്രമിച്ചത്. ഈ സൈക്കിളുകളും വീണ്ടെടുത്തു.
കുട്ടി സംഘങ്ങൾ എട്ടുവർഷത്തോളമായി മലയോര പ്രദേശങ്ങളിൽ മോഷണം നടത്തിവരികയാണ്. സംഘത്തിൽ പെൺകുട്ടികൾ ഉൾപ്പടെ ചെറിയ കുട്ടികൾ മുതൽ 20 വയസുവരെ പ്രായമുള്ളവരുമുണ്ട്. ആദ്യകാലങ്ങളിൽ രാത്രി സമയങ്ങളിൽ എത്തി മോഷണം നടത്തി കടന്നുകളയുന്നതിനാൽ ബൈസൈക്കിൾ തീവ്സ് ( സൈക്കിൾ മോഷ്ടാക്കൾ) എന്ന വിളിപ്പേര് ലഭിച്ചു. പീന്നീട് ഇവർ ബൈക്കുകളും മോഷ്ടിക്കാൻ ആരഭിക്കുകയായിരുന്നു.
ചെറിയ കുട്ടികളെ കടകളുടെയും വീടുകളുടെയും അകത്തേക്ക് കടത്തിവിട്ടതിനുശേഷം മറ്റുള്ളവർ അകത്തുകടന്നാണ് മോഷണം നടത്തുന്നത്.പിന്നീട് ഷട്ടർ തകർത്ത് അകത്ത് കയറുന്നതും പതിവാക്കി. ഉപയോഗത്തിനു ശേഷം മോഷണ വസ്തുക്കൾ ഉപേക്ഷിക്കുന്നതാണ് ഇവരുടെ പതിവ്. നിരവധി തവണ പൊലീസ് പിടികൂടിയിട്ടുണ്ടെങ്കിലും പ്രായപൂർത്തിയാകാത്തവർ ആയതിനാൽ തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കാറില്ല.