ഉത്തരകൊറിയ യുദ്ധത്തെ എതിർക്കുന്ന രാജ്യം, ആക്രമിക്കാൻ വന്നാൽ ആണവായുധം തന്നെ പ്രയോഗിക്കും; ശക്തമായ മുന്നറിയിപ്പുമായി കിമ്മിന്റെ സഹോദരി
പ്യോംഗ്യാംഗ്: യുദ്ധത്തെ എതിർക്കുന്ന രാജ്യമാണ് തങ്ങളെന്ന് ഉത്തരകൊറിയൻ സ്വേച്ഛാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യൊ ജോംഗ്. എന്നാൽ ദക്ഷിണ കൊറിയ തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചാൽ ആണവ ആയുധങ്ങളുപയോഗിച്ച് തിരിച്ചടിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഉത്തരകൊറിയയ്ക്ക് എതിരായ ആക്രമണങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ദക്ഷിണ കൊറിയയൻ പ്രതിരോധ മന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു അവർ.
ഉത്തരകൊറിയയിലെ ഏത് ലക്ഷത്തെയും കൃത്യമായി ആക്രമിക്കാൻ കഴിവുള്ള മെച്ചപ്പെട്ട ഫയറിംഗ് റെയിഞ്ചും ശക്തിയുള്ളതുമായ വിവിധതരം മിസൈലുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ സഹമന്ത്രി സുഹ് വൂക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് കിം യൊ ജോംഗ് മറുപടി നൽകിയതെന്ന് വാർത്താ ഏജൻസിയായ കൊറിയൻ സെൻഡ്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്തു.
ഉത്തരകൊറിയ ഈ വർഷം കൂടുതൽ ശക്തിയുള്ള മിസൈലുകൾ പരീക്ഷിച്ചിരുന്നു. ഉത്തരകൊറിയ ആണവായുധ പരീക്ഷണം പുനരാരംഭിക്കാൻ തയ്യാറെടുക്കുകയാണെന്ന് സിയോളിലെയും വാഷിംഗ്ടണിലെയും ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ട്.
മുൻകരുതൽ ആക്രമണം പോലെ ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടിയിലേക്ക് ദക്ഷിണ കൊറിയ കടന്നാൽ സിയോളിനെയും മറ്റ് നഗരങ്ങളെയും തകർക്കും. പ്യോംഗ്യാംഗ് (ഉത്തരകൊറിയയുടെ തലസ്ഥാനം) യുദ്ധത്തെ എതിർക്കുന്നു. യുദ്ധം രണ്ടു രാജ്യങ്ങളെയും നശിപ്പിക്കും. തങ്ങൾ ദക്ഷിണ കൊറിയയെ പ്രധാന ശത്രുവായി കാണുന്നില്ല. അവർ സൈനിക നടപടി എടുക്കാത്തിടത്തോളം കാലം ഉത്തരകൊറിയ അവരെ ശത്രുക്കളായി കണക്കാക്കില്ല. എന്നാൽ എന്തെങ്കിലും തരത്തിലുള്ള ആക്രമണത്തിന് അവർ മുതിർന്നാൽ പ്രത്യാഖാതം വലുതായിരിക്കുമെന്നും കിം യൊ ജോംഗ് മുന്നറിയിപ്പ് നൽകി.
ദക്ഷിണ കൊറിയൻ സൈന്യം അതിർത്തിയിൽ ഒരിഞ്ച് പ്രദേശം പോലും കൈയ്യേറാൻ ശ്രമിച്ചാൽ അവർക്ക് സങ്കൽപ്പിക്കാൻ പോലുമാകാത്ത തരത്തിൽ ഭയാനകമായ ദുരന്തം നേരിടേണ്ടി വരും. കൂടാതെ ഉത്തരകൊറിയയുടെ ആണവ യുദ്ധ സേനയ്ക്ക് അവരുടെ കടമയും നിർവഹിക്കേണ്ടി വരും. ഇതൊരു ഭീഷണിയല്ല. ദക്ഷിണ കൊറിയയുടെ പരാമർശങ്ങൾക്കുള്ള മറുപടിയാണ്. ആണവ ശക്തിയായ ഒരു രാജ്യത്തിനെ ആക്രമിക്കുക എന്ന ദിവാസ്വപ്നം ദക്ഷിണ കൊറിയ ഉപേക്ഷിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.