അടുത്തൊന്നും വിചാരണ പൂർത്തിയാകാൻ സാദ്ധ്യതയില്ല; ജാമ്യം തേടി പൾസർ സുനി സുപ്രീംകോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി സുപ്രീംകോടതിയിൽ. ജാമ്യം തേടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ താനൊഴികെയുള്ള എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. തുടരന്വേഷണം നടക്കുന്നതിനാൽ ഇനിയും നിരവധി സാക്ഷികളെ വിസ്തരിക്കേണ്ടി വരും.അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട നടപടികൾ അനന്തമായി നീണ്ടേക്കും. സമീപകാലത്തൊന്നും വിചാരണ നടപടികൾ പൂർത്തിയാക്കാൻ സാദ്ധ്യതയില്ലെന്നും തനിക്ക് ജാമ്യം നൽകണമെന്നുമാണ് പ്രതിയുടെ ആവശ്യം.അതേസമയം, നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിജീഷ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി വിജീഷിന് ജാമ്യം നൽകിയത്.നടിയെ ആക്രമിക്കാനുള്ള സംഘത്തിൽ ഒന്നാം പ്രതി പൾസർ സുനിയോടൊപ്പം വാഹനത്തിൽ വിജീഷും ഉണ്ടായിരുന്നു. വിജീഷിനും കൂടി ജാമ്യം ലഭിച്ചതോടെ കേസിൽ പൾസർ സുനി മാത്രമാണ് ജയിലിലുള്ളത്. പലതവണ സുനി ജാമ്യാപേക്ഷ നൽകിയെങ്കിലും അതെല്ലാം തള്ളുകയായിരുന്നു.