അരി, ചിക്കൻ, എണ്ണ, ഗ്യാസ് എന്നുവേണ്ട സകലതും പൊള്ളുന്നു; തീ പിടിച്ച് ഹോട്ടൽഭക്ഷണവും ഇന്ധനവിലയും; സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ നടുവൊടിഞ്ഞ് മലയാളി
കൊച്ചി: നികുതിയായും വെള്ളക്കരമായും വിവിധ ഫീസ് ഇനങ്ങളായും സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഇന്നലെ ജനങ്ങളുടെ ചുമലിൽ വന്നുവീണ അമിത ഭാരങ്ങൾക്കു പുറമേ, ഹോട്ടൽ ഭക്ഷണവില പൊള്ളുന്ന തരത്തിൽ വാണിജ്യ സിലിണ്ടറിന് വില കൂട്ടി. അടിക്കടി ഉയരുന്ന ഇന്ധനവിലയിൽ നിന്ന് രക്ഷപ്പെടാൻ ഓട്ടോ റിക്ഷകളിൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയ സി.എൻ.ജിക്കും വില കുത്തനെ ഉയർന്നു. പത്തു ദിവസം മുമ്പ് എട്ടര രൂപയോളം വില കുറച്ച വാണിജ്യ സിലിണ്ടറിനാണ് ഇന്നലെ 255 രൂപയിലേറെ വർദ്ധിപ്പിച്ചത്.
257.5 രൂപ ഉയർന്ന് 2,275 രൂപയാണ് തിരുവനന്തപുരത്ത് വാണിജ്യ സിലിണ്ടറിന് വില. 870 ഓളം ജീവൻരക്ഷാ മരുന്നുകൾക്കും 10 ശതമാനം വരെ വില കൂട്ടിയത് ഇതിനു പുറമേയാണ്. ദേശീയ പാതകളിൽ ടോൾ നിരക്കും 10 മുതൽ 65 രൂപവരെ കൂട്ടി.