ജോലിയില്ലാത്ത മുൻ ഭർത്താവിന് എല്ലാ മാസവും ജീവനാംശം നൽകണം; അദ്ധ്യാപികയോട് ഹൈക്കോടതി
മുംബൈ : അദ്ധ്യാപികയോട് തന്റെ മുൻ ഭർത്താവിന് ജീവനാംശം നൽകണമെന്ന് ആവശ്യപ്പെട്ട് മുംബയ് ഹൈക്കോടതി. മഹാരാഷ്ട്രയിലെ നന്ദേഡിലെ ഒരു പ്രാദേശിക കോടതി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.ഫെബ്രുവരി 26നായിരുന്നു കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2017ലും 2019ലും പ്രാദേശിക കോടതി പുറപ്പെടുവിച്ച ഉത്തരവുകളാണ് ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിലെ ജസ്റ്റിസ് ഭാരതി ദാംഗ്രെ ശരിവച്ചത്. യുവതിയോട് തന്റെ മുൻ ഭർത്താവിന് 3000 രൂപ ഇടക്കാല ജീവനാംശം നൽകണമെന്ന് സിവിൽ കോടതി നിർദ്ദേശിച്ചു, കൂടാതെ അവരുടെ ശമ്പളത്തിൽ നിന്ന് എല്ലാ മാസവും 5000 രൂപ പിടിക്കാനും ആ തുക കോടതിയിൽ ഏൽപ്പിക്കണമെന്ന് ഹെഡ്മാസ്റ്ററോടും കോടതി ആവശ്യപ്പെട്ടു.വിവാഹമോചനം നേടി രണ്ട് വർഷത്തിന് ശേഷം സ്ഥിരം ജീവനാംശം വേണമെന്ന് ആവശ്യപ്പെട്ട് മുൻ ഭർത്താവ് പ്രാദേശിക കോടതിയെ സമീപിച്ചിരുന്നു. എന്നാൽ 2015-ൽ ഭർത്താവുമായി വിവാഹമോചനം നേടിയെന്ന് വാദിച്ച യുവതി കീഴ്ക്കോടതി ഉത്തരവുകളെ എതിർത്തു. വിവാഹമോചനം നേടി കഴിഞ്ഞാൽ ജീവനാംശം ആവശ്യപ്പെടാൻ ഇരു കക്ഷികൾക്കും അവകാശമില്ലെന്ന് യുവതിയുടെ അഭിഭാഷകനും വാദിച്ചു. എന്നാൽ ഹിന്ദു വിവാഹ നിയപ്രകാരം ജീവനാംശം ആവശ്യപ്പെടുന്നതിന് നിയന്ത്രണങ്ങളൊന്നും തന്നെയില്ലെന്നായിരുന്നു പുരുഷന്റെ അഭിഭാഷകൻ വാദിച്ചത്. തനിക്ക് വരുമാനമാർഗങ്ങൾ ഒന്നുംതന്നെയില്ലെന്നും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ജോലിക്ക് പോകാൻ കഴിയില്ലെന്നും യുവതിയുടെ മുൻ ഭർത്താവ് കോടതിയിൽ പറഞ്ഞു. വിവാഹശേഷം യുവതിയുടെ പഠനം പൂർത്തിയാക്കാൻ താനാണ് പണം നൽകിയതെന്നും അതിനാൽ തനിക്ക് ജീവനാംശം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെയാണ് ഹിന്ദു വിവാഹനിയമത്തിലെ 24ഉം 25ഉം വകുപ്പുകൾ പ്രകാരം നിർദ്ധനനായ മുൻ പങ്കാളിക്ക് ജീവനാംശം ആവശ്യപ്പെടാനുള്ള അവകാശം നൽകുന്ന കീഴ്ക്കോടതി ഉത്തരവ് ജസ്റ്റിസ് ഡാംഗ്രെ ശരിവച്ചത്.