ഗർഭിണിയുടെ മരണത്തിന് പിന്നിൽ ചികിത്സാ പിഴവെന്ന് ആരോപണം; കേസെടുത്തതിന് പിന്നാലെ ഡോക്ടർ ജീവനൊടുക്കി
ജയ്പൂർ: രാജസ്ഥാനിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഗർഭിണി മരിച്ച സംഭവത്തിൽ ആരോപണ വിധേയയായ ഡോക്ടർ ആത്മഹത്യ ചെയ്തു. ആശുപത്രിയുടെ ഉടമ കൂടിയായ ഡോക്ടർ അർച്ചന ശർമ(42)യാണ് ആത്മഹത്യ ചെയ്തത്. ഇന്ന് താമസസ്ഥലത്തെ മുറിയിലാണ് ഇവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരെയും കൊന്നിട്ടില്ലെന്നുമാണ് ഡോക്ടറുടെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും തന്റ നിരപരാധിത്വം തെളിയിക്കണമെന്നും കുറിപ്പിൽ പറയുന്നുണ്ട്. ഡോക്ടറുടെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.