ജനങ്ങളുടെ ആശങ്കയകറ്റണം, സിൽവർ ലൈൻ പദ്ധതിയെ കണ്ണടച്ച് പിന്തുണക്കാനില്ല; നിലപാട് വ്യക്തമാക്കി കത്തോലിക്ക സഭ
കൊച്ചി: സിൽവർ ലൈൻ പദ്ധതിയെ കണ്ണടച്ച് പിന്തുണക്കാനില്ലെന്ന് കത്തോലിക്ക സഭ. ദീപിക ദിന പത്രത്തിൽ ഡോ. മൈക്കിൾ പുളിക്കൽ എഴുതിയ ലേഖനത്തിനാണ് നിലപാട് വ്യക്തമാക്കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും ഉത്തരമില്ലെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു.’കെ – റെയിൽ വിഷയത്തിൽ ചില ചോദ്യങ്ങൾക്ക് വ്യക്തമായ വിശദീകരണം ലഭിക്കാതെയും, പൊതുജനത്തിന്റെ ആശങ്ക ദുരീകരിക്കാതെയും ഈ പ്രൊജക്ടിനെ അന്ധമായി പിന്തുണയ്ക്കാൻ കഴിയില്ല.’- എന്നതാണ് നിലവിൽ സഭ വ്യക്തമാക്കിയിരിക്കുന്ന നിലപാട്.
പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തികവും സാമൂഹികവുമായ നിരവധി ചോദ്യങ്ങൾ ജനങ്ങൾക്കിടയിലുണ്ട്. ഇത് ദുരീകരിക്കാനും ആശങ്ക അകറ്റാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ലേഖനത്തിൽ പറയുന്നു. പൊലീസിനെ രംഗത്തിറക്കി ബലപ്രയോഗത്തിലൂടെ സ്വകാര്യ ഭൂമികളിലൂടെ നടത്തുന്ന സർവേകളും കല്ല് സ്ഥാപിക്കലുമൊക്കെ ആശങ്കാ ജനകമാണെന്നും സഭ വ്യക്തമാക്കി.
സാമ്പത്തികമായി വലിയൊരു തകർച്ചയിലേക്ക് കേരളം നീങ്ങുന്നുവെന്ന മുന്നറിയിപ്പ് സി എ ജിയും സാമ്പത്തിക വിദഗ്ധരും നൽകിയിട്ടുണ്ട് . ഈ സാഹചര്യത്തിൽ അടിസ്ഥാന ആവശ്യങ്ങൾ പോലും മാറ്റിവച്ച് ഇത്രയും ഭീമമായ തുക വായ്പ എടുത്ത് കെ – റെയിൽ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.