വിഷം കുത്തിവച്ച് കൊന്ന ശേഷം പൊട്ടക്കിണറ്റിൽ തള്ളിയത് നൂറോളം നായ്ക്കളെ, കൊടും ക്രൂരതയ്ക്ക് പിന്നിൽ പഞ്ചായത്ത് അധികൃതർ
ഹൈദരാബാദ്: തെലങ്കാന സിദ്ദിപേട്ട് ജില്ലയിൽ നൂറോളം തെരുവ് നായ്ക്കൾക്ക് വിഷം കൊടുത്തു കൊന്നുവെന്ന് ആരോപിച്ച് മൃഗസ്നേഹിയും ആക്ടിവിസ്റ്റുമായ അദുലാപുരം ഗൗതം പൊലീസിന് പരാതി നൽകി. നായ്ക്കളെ കൊന്നത് ഗ്രാമ സർപഞ്ചും പഞ്ചായത്ത് സെക്രട്ടറിയുമാണെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
തെരുവ് മൃഗങ്ങൾക്കായി പ്രവർത്തിക്കുന്ന സ്ട്രെ അനിമൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ അംഗമാണ് ഗൗതം. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു. സിദ്ദിപേട്ട് ജില്ലയിലെ ജഗദേവ്പൂർ മണ്ഡലത്തിലെ തിഗുൾ ഗ്രാമത്തിലാണ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവമുണ്ടായത്.
പഞ്ചായത്ത് സെക്രട്ടറിയും ഗ്രാമ സർപഞ്ചും ചേർന്ന് നായപിടുത്തക്കാരുടെ സഹായത്തോടെ വിഷം കുത്തിവച്ചാണ് നായ്ക്കളെ കൊന്നതെന്ന് ഗൗതം പറഞ്ഞു. നായ്ക്കളെ വിഷം കുത്തി വച്ച് കൊന്ന് കത്തിച്ച ശേഷം പൊട്ടക്കിണറുകളിൽ നിക്ഷേപിക്കുകയായിരുന്നുവെന്ന് ഗ്രാമം സന്ദർശിച്ച ഫൗണ്ടേഷൻ അംഗങ്ങൾ കണ്ടെത്തി. സംഭവത്തിൽ സ്ട്രെ അനിമൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകിയ സ്വകാര്യ വ്യക്തിയുടെ വളർത്തു നായയെയും ഇവർ കൊന്നുവെന്നും ആരോപണമുണ്ട്.