പ്രവാസികളെയടക്കം സഹായിക്കേണ്ടവന്റെ സ്വഭാവം കണ്ടോ ? സ്ത്രീകളെ ഫോണിൽ നിരന്തരം ശല്യം ചെയ്ത സൗദി ഇന്ത്യൻ എംബസിയിലെ മലയാളി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
തിരുവനന്തപുരം: വിദേശത്തിരുന്ന് സ്ത്രീകളെ ഫോൺവിളിച്ച് ശല്യം ചെയ്തിരുന്ന ഇന്ത്യൻ എംബസി ജീവനക്കാരൻ പിടിയിൽ. സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി ജീവനക്കാരനായ ബാലരാമപുരം സ്വദേശി പ്രവീൺകൃഷ്ണയാണ് (29) പിടിയിലായത്. ഫോൺ സ്പൂഫിംഗ് (കബളിപ്പിക്കൽ) നടത്തിയും ഇന്റർനെറ്റ് കാളുകളിലൂടെയുമാണ് ഇയാൾ സ്ത്രീകളെയടക്കം ശല്യം ചെയ്തിരുന്നത്.നെയ്യാറ്റിൻകര സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ് റൂറൽ സൈബർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഒന്നരവർഷമായി സ്ത്രീകളെ ഇയാൾ ശല്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ആർ.സി.സിയിലെ ഡോക്ടർമാരെ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. ആർ.സി.സി ജീവനക്കാരനെ കുടുക്കാനാണ് അയാളുടെ നമ്പരിൽ നിന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ഡോക്ടർമാരോട് ഇയാൾ മോശമായി സംസാരിച്ചിരുന്നത്. മറ്റുള്ളവരുടെ ഫോൺനമ്പർ വ്യാജമായി ഉപയോഗിച്ചാണ് ഇയാൾ സ്ത്രീകളോടും സംസാരിച്ചിരുന്നത്.സൈബർ പൊലീസിന്റെ പരിശോധനയിൽ ഇക്കാര്യം കണ്ടെത്തി കേസെടുക്കുകയും ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇന്നലെ നാട്ടിലെത്തിയ പ്രവീണിനെ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. റൂറൽ സൈബർ പൊലീസ് സി.ഐ രതീഷ്.ജി.എസ്,എസ്.ഐ ഷംഷാദ്, സി.പി.ഒ.മാരായ അദീൻ അശോക്, സുരേഷ്, ശ്യാം കുമാർ എന്നിവടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.