രാജമൗലിയുടെ രാമനും ഭീമനും, ആർ.ആർ.ആർ റിവ്യൂ
ഇന്ത്യൻ സിനിമാചരിത്രത്തിൽ സ്വർണലിപികളിൽ എഴുതിചേർക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ് ബാഹുബലി. മുൻപെങ്ങും ഇന്ത്യൻ സിനിമയിൽ കാണാത്ത ദൃശ്യചാരുതയും ഒരു തെന്നിന്ത്യൻ സിനിമയേക്കാളുപരി പാൻ ഇന്ത്യൻ റീച്ചും ആ ചിത്രത്തിന് സ്വന്തമായി. എസ്.എസ്. രാജമൗലി എന്ന സംവിധായകന്റെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പ് അവസാനിച്ചത് മൂന്ന് അക്ഷരത്തിലാണ്-ആർ.ആർ.ആർ. തെലുങ്കുസിനിമയിലെ ഏറ്റവും താരമൂല്യമുള്ള യുവതാരങ്ങളായ ജൂനിയർ എൻ.ടി.ആറും രാംചരണും ഒന്നിച്ച ചിത്രത്തിന് ഹിന്ദിയിലെ മിന്നും താരങ്ങൾ ഉൾപ്പെടെ വലിയൊരു താരനിരയുണ്ട്. ആർ.ആർ.ആറിന്റെ ഗാനങ്ങളും പ്രൊമോ വീഡിയോകളും ചിത്രം ഒരു ദൃശ്യവിസ്മയമാകും എന്ന സൂചന നൽകിയിരുന്നു. കൊവിഡ് മൂലം പലപ്പോഴായി മാറ്റേണ്ടിവന്ന റിലീസ് ചിത്രത്തിനായുള്ള കാത്തിരിപ്പ് നീളമേറിയതാക്കിയിരുന്നു. ആ കാത്തിരിപ്പിന് ഫലമുണ്ടായോ എന്ന് പരിശോധിക്കാം
`ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വിപ്ലവകാരികളായ കൊമരം ഭീമിന്റെയും സീതാരാമ രാജുവിന്റെ സാങ്കല്പിക കഥയാണിത്. ഗോണ്ട് ഗോത്രത്തിലെ ഒരു കുട്ടിയെ ബ്രിട്ടീഷുകാർ പിടിച്ചുകൊണ്ട് പോകുന്നത് കാണിച്ചാണ് ചിത്രം തുടങ്ങുന്നത്. കുട്ടിയെ തിരികെ കൊണ്ട് വരാൻ ഭീമും കൂട്ടരും ഡൽഹിയിലേക്ക് പോകുന്നു. കാട് വഴി വിപ്ലവകാരികൾ വരുന്നുണ്ടെന്ന വിവരം കിട്ടിയ ബ്രിട്ടീഷുകാർ അവരെ പിടികൂടാൻ ചുമതല നൽകുന്നത് രാമരാജു എന്ന പൊലീസുദ്യോഗസ്ഥനാണ്. എന്തിനെയും കൂസാത്ത ഒരു തികഞ്ഞ പോരാളിയുടെ ശരീരഭാഷയും പെരുമാറ്റവുമാണ് രാമരാജുവിനെ തിരഞ്ഞെടുക്കാൻ ബ്രിട്ടീഷുകാർക്ക് പ്രചോദനമാകുന്നത്. അങ്ങനെ അന്വേഷണം തുടങ്ങുന്ന രാമരാജു ആളറിയാതെ ഭീമുമായി സൗഹൃദത്തിലാകുന്നു.
വേഷം മാറി അക്തർ എന്ന പേരിൽ നടക്കുന്ന ഭീമും തന്റെ ഉദ്യമമെന്തെന്ന് രാമരാജുവിനോട് വെളിപ്പെടുത്തിയിരുന്നില്ല. ഏത് നിമിഷവും തങ്ങളാരെന്ന് വെളിപ്പെടുത്താൻ പോകുന്നതിന്റെ വക്കോളം എത്തിയിട്ട് സിനിമകളിൽ കാണുന്ന സ്ഥിരം ക്ലീഷേ രംഗം വഴി അത് തടസപ്പെടുത്തുന്നുണ്ട്. അങ്ങനെ പരസ്പരം അറിയാതെ തങ്ങളുടേതായ ലക്ഷ്യങ്ങളുടെ തൊട്ടടുത്ത് ഇരുവരും എത്തുന്നു. നാടകീയമായ രംഗങ്ങൾക്കൊടുവിൽ ഭീം ആയിരുന്നു തന്നോടൊപ്പമുണ്ടായിരുന്ന ഉറ്റസുഹൃത്തെന്ന് രാമരാജു മനസിലാക്കുന്നു. അതിന് ശേഷം ഒരു രാജമൗലി സ്റ്റൈലിൽ വി.എഫ്.എക്സിന്റെ അകമ്പടിയോടെയുള്ള ഒരു ഇന്റർവെൽ സംഘട്ടന രംഗമാണ്. കാണികളിൽ ഉദ്വേഗം ജനിപ്പിക്കും വിധം മികച്ച രീതിയിലാണ് ഈ രംഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. രാമരാജുവിന് പ്രത്യക്ഷത്തിൽ കാണുന്നതിനേക്കാൾ വലിയ പ്രാധാന്യമുണ്ടെന്ന് പിന്നീട് വെളിവാകുന്നു. തുടർന്നുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ബാക്കിപ്പത്രം
സിനിമ ഏറിയ പങ്കും പ്രവചനീയമായി പോകുന്നുണ്ട്. രാജമൗലിയുടെതായ മുദ്ര പതിഞ്ഞ രംഗങ്ങളും കുറവാണ്. കഥയ്ക്കും പ്രത്യേകതയൊന്നും അവകാശപ്പെടാനില്ല. ഇവയാണ് ചിത്രത്തിന്റെ പ്രധാന പോരായ്മകളായി അനുഭവപ്പെട്ടത്.വലിയ പുതുമ അവകാശപ്പെടാനില്ലാത്ത കഥയാണെങ്കിലും വമ്പിച്ച കാൻവാസിലെ മേക്കിംഗും ദൃശ്യഭംഗിയും നല്ല സംഗീതവും പ്രധാന താരങ്ങളുടെ പ്രകടനവും ചിത്രത്തിന് മുതൽക്കൂട്ടാണ്. ബാഹുബലിയിലെ പോലെ മനസിൽ തങ്ങിനിൽക്കുന്ന രംഗങ്ങൾ കുറവാണെങ്കിലും നല്ലൊരു എന്റർടെയിനർ കണ്ട അനുഭവം പ്രേക്ഷകർക്കുണ്ടാവും.കൊമരം ഭീമായി ജൂനിയർ എൻടിആറും രാമരാജുവായി രാംചരണും മികച്ച പ്രകടനം നടത്തി. പലപ്പോഴും തുല്ല്യശക്തികളുടെ പോരാട്ടം കണ്ട ചിത്രത്തിൽ ചില സന്ദർഭങ്ങളിൽ ഇരുവരും മാറി മാറി തിളങ്ങി. അജയ് ദേവ്ഗൺ, ആലിയ ഭട്ട്, സമുദ്രക്കനി, ഒലിവിയ മോറിസ് തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുമ്പോൾ വിലന്മാരായെത്തുന്നത് വിദേശ അഭിനേതാക്കളാണ്. റേ സ്റ്റീവൻസണും അലിസൺ ഡൂഡിയും ഇത്തരത്തിൽ മികച്ച പ്രകടനം നടത്തി.മികച്ച സാങ്കേതിക നിലവാരം പുലർത്തുന്ന ചിത്രമാണ് ആർ.ആർ.ആർ. കാമറയും സംഗീതവും സിനിമാനുഭവത്തെ ഒരു തലമുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. നൃത്തരംഗങ്ങളിലെ കൊറിയോഗ്രാഫിയും പ്രത്യേക പരാമർശം അർഹിക്കുന്നു. ശക്തമല്ലാത്ത കഥയും രണ്ടാം പകുതിയിൽ പതിഞ്ഞ താളത്തിൽ നീങ്ങുന്ന കഥയും ക്ലൈമാക്സും ചിത്രത്തെ പിന്നോട്ട് വലിക്കുമ്പോഴും ഒരു വലിയ ചിത്രം കണ്ട അനുഭവം നൽകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പുതുമകളില്ലാത്ത, എന്നാൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു രാജമൗലി ചിത്രമാണ് ആർ.ആർ.ആർ.