ബംഗാളിൽ കടുത്ത സംഘർഷം; പന്ത്രണ്ടോളം വീടുകൾ അഗ്നിക്കിരയാക്കി, പത്ത് മരണം, എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു
രാംപുർഹട്ട്: പശ്ചിമ ബംഗാളിലെ ബിർഭുമിൽ ഉണ്ടായ സംഘർഷത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എട്ട് പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെടുത്തു. സംഘർഷത്തിനിടെ പന്ത്രണ്ട് വീടുകൾ കത്തിനശിച്ചിരുന്നു.കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസിന്റെ പഞ്ചായത്ത് നേതാവ് ഭാദു പ്രധാൻ ബിർഭുമിലെ രാംപുർഹട്ടിൽ കൊല്ലപ്പെട്ടിരുന്നു. അക്രമികൾ അദ്ദേഹത്തിന് നേരെ ബോംബെറിയുകയായിരുന്നു. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പിന്നാലെ ഇന്ന് പുലർച്ചെ രാംപുർഹട്ടിലെ ചില വീടുകൾ അക്രമികൾ അഗ്നിക്കിരയാക്കി. ഭാദു പ്രധാനിന്റെ കൊലപാതകത്തിന്റെ പ്രതികാരമാണിതെന്നാണ് സൂചന. വീടുകൾ തീയിടുന്നതിന് മുൻപായി പുറത്തുനിന്ന് വാതിലുകൾ പൂട്ടിയിരുന്നു.സംഭവത്തിന് പിന്നാലെ സംഘർഷത്തെക്കുറിച്ചന്വേഷിക്കാൻ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചു. എന്നാൽ സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നത് പൊലീസ് നിഷേധിച്ചു.