ബീഹാറിൽ പണിയുന്നത് ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം; കോടികളുടെ ഭൂമി സൗജന്യമായി നൽകി മുസ്ലിം കുടുംബം
പാട്ന: സാമുദായിക സൗഹാർദ്ദത്തിനുദാഹരണമായി ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രനിർമാണത്തിനായി രണ്ടരക്കോടി വില വരുന്ന ഭൂമി ദാനം ചെയ്ത് മുസ്ലിം കുടുംബം.ബീഹാറിലെ കിഴക്കൻ ചമ്പാരയിൽ കൈത്വാലിയ എന്ന പ്രദേശത്ത് നിർമിക്കുന്ന വിരാട് രാമായൺ ക്ഷേത്രത്തിനായാണ് ഗുവഹാത്തി സ്വദേശിയും ബിസിനസുകാരനുമായ ഇഷ്തിയാഖും കുടുംബവും തങ്ങളുടെ ഭൂമി നൽകിയത്.ഭൂമി ദാനം നൽകുന്നതിനുള്ള എല്ലാ നടപടികളും ഇഷ്തിയാഖ് പൂർത്തിയാക്കിയതായി ക്ഷേത്രഭാരവാഹിയായ ആചാര്യ കിഷോർ കുനാൽ അറിയിച്ചു. ഇഷ്തിയാഖിന്റെയും കുടുംബത്തിന്റെയും സഹായം കൂടാതെ പദ്ധതി പൂർത്തീകരിക്കാനാവുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്രനിർമാണത്തിനായി 125 ഏക്കർ ഭൂമിയാണ് ഇതുവരെ ഭാരവാഹികൾക്ക് ലഭിച്ചത്. അധികം താമസിയാതെ 25 ഏക്കർ ഭൂമി കൂടി ലഭിക്കും. കംബോഡിയയിലെ 215 അടി ഉയരമുള്ള, പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിത അങ്കോർ വാട്ട് സമുച്ചയത്തിനേക്കാൾ ഉയരത്തിലാണ് വിരാട് രാമായൺ ക്ഷേത്രം പണിയുന്നത്. സമുച്ചയത്തിൽ 18 ക്ഷേത്രങ്ങളുമുണ്ടാകും. ഇവിടത്തെ ശിവ ക്ഷേത്രത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗവും നിർമിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 500 കോടിയാണ് പദ്ധതിയുടെ ചെലവ്. ന്യൂഡൽഹിയിൽ പുതിയ പാർലമെന്റ് മന്ദിരം പണിയുന്ന വിദഗ്ദ്ധരുമായി ക്ഷേത്രത്തിന്റെ ട്രസ്റ്റ് ഉടൻ കൂടിക്കാഴ്ച നടത്തും.