ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്; പ്രമുഖ നടിയിലേക്കും അന്വേഷണം നീളുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് രണ്ടു ദിവസത്തിനുള്ളിൽ ദിലീപിന് നോട്ടീസ് നൽകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.അതേസമയം, ദിലീപുമായി അടുപ്പമുള്ള രണ്ട് സ്ത്രീകളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പ്രതിയുമായി ഏറെ അടുപ്പമുള്ള നടിയെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് ചോദ്യം ചെയ്തത്. സീരിയൽ നിർമ്മാതാവും മറ്റൊരു സുഹൃത്തുമായ യുവതിയെയും ചോദ്യം ചെയ്തിട്ടുണ്ട്.മുമ്പ് തിരുവനന്തപുരത്ത് പരസ്യ ഏജൻസി നടത്തിയിരുന്ന ഇവരാണ് ആക്രമിക്കപ്പെട്ട നടിക്ക് നേരെ നടന്ന സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. ദിലീപുമായി ബന്ധപ്പെട്ട കൂടുതൽ സിനിമാതാരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം.ദിലീപിന്റെ മൊബൈലിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുൻനായികയായിരുന്ന ഒരു പ്രമുഖ നടിയെയും ഉടൻ ചോദ്യം ചെയ്യും. വലിയൊരു ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് ഇവർ മലയാളത്തിലേക്ക് വീണ്ടുമെത്തിയത്. അടുത്ത സുഹൃത്തുക്കളായ ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ നശിപ്പിച്ചിരുന്നതായി സൈബർ വിദഗ്ദ്ധനായ സായ് ശങ്കർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.കേസുമായി ബന്ധപ്പെട്ട പല വിവരങ്ങളും പരസ്പരം ചാറ്റിലൂടെ കൈമാറിയിട്ടുണ്ടെന്നും ദിലീപിന്റെ നിർദേശപ്രകാരമാണ് ഇതെല്ലാം നശിപ്പിച്ചതെന്നും സായ് ശങ്കറിന്റെ മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രമുഖ നടിയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.