രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം മൈക്രോവേവിനുള്ളിൽ; സംഭവത്തിന് പിന്നിൽ മാതാവെന്ന് സംശയം
ന്യൂഡൽഹി: രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം മൈക്രോവേവ് അവനിലുള്ളിൽ നിന്ന് കണ്ടെത്തി. തെക്കൻ ഡൽഹിയിലെ ചിരാഗ് എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
കഴിഞ്ഞ ജനുവരിയിലാണ് കൊല്ലപ്പെട്ട അനന്യ ജനിക്കുന്നത്. അപ്പോൾ മുതൽ കുഞ്ഞിന്റെ മാതാവായ ഡിംപിൾ അസ്വസ്ഥയായിരുന്നെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. ഇതേച്ചൊല്ലി ഡിംപിൾ ഭർത്താവുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും ഇവർ പറഞ്ഞു. ദമ്പതികൾക്ക് നാലുവയസുകാരനായ മകനുമുണ്ട്.ഡിംപിളിന്റെ ഭർതൃമാതാവ് ബഹളം വച്ചതിനെത്തുടർന്ന് വന്നുനോക്കിയപ്പോൾ മുറിയിൽ പൂട്ടിയിരിക്കുന്ന നിലയിൽ ഡിംപിളിനെ കണ്ടെത്തുകയായിരുന്നെന്ന് അയൽക്കാർ പറഞ്ഞു. പിന്നാലെ ഇവർ ജനാല തകർത്ത് അകത്ത് കയറിപ്പോൾ ഡിംപിളും മകനും അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. തുടർന്ന് പെൺകുഞ്ഞിനെ കാണാനില്ലെന്ന് മനസിലാക്കിയതോടെ വീടുമുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ ഒന്ന് രണ്ട് പേർ കൂടെ എത്തിച്ചേരുകയും ടെറസിലെ ഒരു മുറിയിൽ സൂക്ഷിച്ചിരുന്ന അവനിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവം നടന്ന സമയം കുഞ്ഞിന്റെ പിതാവ് സ്വന്തം കടയിലായിരുന്നു.വൈകിട്ട് മൂന്നേക്കാലോടെയാണ് വിവരം ലഭിച്ചതെന്നും സാദ്ധ്യമായ എല്ലാ വഴികളിലൂടെയും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളായ ഗുൽഷൻ കൗശിക്, ഡിംപിൾ കൗശിക് എന്നിവരെ ചോദ്യം ചെയ്ത് വരികയാണ്. കുഞ്ഞിന്റെ മാതാവിനെയാണ് പ്രധാനമായും സംശയിക്കുന്നത്. കുഞ്ഞിന്റെ മരണത്തിൽ അജ്ഞാത പ്രതിക്കെതിരെ പൊലീസ് കൊലപാതകകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.