കോഴിക്കോട് കെ റെയിൽ കല്ല് സമരക്കാർ കല്ലായി പുഴയിലെറിഞ്ഞു, ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കെ റെയിൽ വിരുദ്ധ സമരം ശക്തം. കോഴിക്കോട് കെ റെയിൽ കല്ല് സമരക്കാർ പിഴുത് സമീപത്തൂടെ പോകുന്ന കല്ലായി പുഴയിലെറിഞ്ഞു. ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധമുണ്ടായി. കോട്ടയത്തും മലപ്പുറത്തും സമരക്കാർ ഉറച്ച നിലപാടിൽ നിന്നു. കണ്ണൂരിലും കൊല്ലത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സമരവുമായി രംഗത്തുണ്ടായി.
കോട്ടയത്ത് കെ റെയിൽ കല്ല് കൊണ്ട് വന്ന വാഹനത്തിന് മുകളിൽ കയറി നിന്ന് കോൺഗ്രസ് പ്രവർത്തകരും സമരക്കാരും പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് സമരം. ശക്തമായ പൊലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. പൊലീസ് പിൻവാങ്ങും വരെ സമരമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. പൊലീസ് സംയമനം പാലിച്ചു.
കോഴിക്കോട് കല്ലായിയിൽ സർവേ തടഞ്ഞു. ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറും സംഘവും സ്ഥലത്ത് പ്രതിഷേധിച്ചു. മന്ത്രി സജി ചെറിയാനെതിരെ ഡിസിസി അധ്യക്ഷൻ പൊട്ടിത്തെറിച്ചു. വങ്കത്തരമാണ് സജി ചെറിയാൻ പറയുന്നത്, പിണറായി വിജയനും സിപിഎമ്മുമാണ് തീവ്രവാദികൾ, സമരത്തിൽ നിന്ന് പിന്മാറില്ലെന്നും പ്രവീൺ കുമാർ വ്യക്തമാക്കി. ഇവിടെ റവന്യൂ ഭൂമിയിൽ സ്ഥാപിച്ച കെ റെയിൽ കല്ലുകൾ പറിച്ചു കളഞ്ഞു. കല്ല് പിഴുത് സമരക്കാർ കല്ലായി പുഴയിൽ ഇട്ടു. കോൺഗ്രസ് – ബിജെപി പ്രവർത്തകർ ചേർന്നാണ് കല്ല് പറിച്ചത്. സർവേ നിർത്താൻ നിർദേശം ഇല്ലെന്ന് റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു. റവന്യൂ ഉദ്യോഗസ്ഥരെ ഉപരോധിച്ച സമരക്കാർ സർവേ നിർത്തി പിരിഞ്ഞു പോകണം എന്ന് ആവശ്യപ്പെട്ടു. സമരക്കാർ തഹസിൽദാരെ ഉപരോധിച്ചു. സ്ഥിതിഗതികൾ ജില്ലാ കളക്ടറെ ധരിപ്പിച്ച് മറുപടിക്കായി കാത്തു നിൽക്കുന്നു എന്ന് റവന്യൂ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കെ റെയിൽ വിരുദ്ധ കൺവൻഷനിൽ സംസാരിച്ച മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സർക്കാരിന്റെ കീശ വികസിക്കുന്നതാണ് വികസനം എന്ന് കരുതുന്ന മുഖ്യമന്ത്രി ഭരിക്കുന്നതെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഹൃദയം ഇടുങ്ങിയതാണെന്നും മുഖ്യമന്ത്രി ജനങ്ങളുടെ പ്രശനങ്ങൾ മനസ് തുറന്നു കാണണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ രണ്ടായി വെട്ടി മുറിക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ. സിപിഎം നേതാക്കളോട് ഒപ്പമിരുന്ന് ആറന്മുളയിൽ നെൽവയൽ സംരക്ഷിക്കാൻ വിമാനത്താവളത്തിന് എതിരെ സമരം ചെയ്ത പാർട്ടിയാണ് ബിജെപി. അന്ന് ഉമ്മൻ ചാണ്ടി സിപിഎം ബിജെപി കൂട്ടുകെട്ടെന്ന് പറഞ്ഞു. ഇന്ന് പിണറായി കോൺഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിക്കുന്നു. സിപിമ്മിന്റെ ശവക്കല്ലറക്കുള്ള കല്ലുകളാണ് കേരളത്തിൽ ഇപ്പോൾ ഇടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയിൽ കെ റെയിലിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. എറണാകുളത്ത് ചോറ്റാനിക്കരയിൽ പ്രതിഷേധത്തിൽ അനൂപ് ജേക്കബ് എംഎൽഎയും ചേർന്നു. കോൺഗ്രസ് പ്രവർത്തകർ കല്ല് പിഴുതെറിഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് കല്ല് പിഴുതെറിഞ്ഞത്. ഇവിടെ നെൽപ്പാടത്ത് സ്ഥാപിച്ച കല്ലുകൾ നീക്കി. കല്ല് കൊണ്ടുവന്ന വാഹനം സമരക്കാർ നീക്കി.
കണ്ണൂർ കളക്ട്രേറ്റിൽ കെ റെയിൽ കല്ലിടാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കളക്ട്രേറ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുറ്റി സ്ഥാപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ഉൾപെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പെരിമ്പായിക്കാട് കുഴിയാലപ്പടിയിൽ കെ റെയിൽ കല്ല് കൊണ്ടുവന്ന വാഹനത്തെ സമരപ്പന്തലാക്കി പ്രവർത്തകർ സമരം ചെയ്തു. വാഹനം മാറ്റാൻ അനുവദിക്കില്ലെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞു.
അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എൻഎസ്എസ് രംഗത്ത് വന്നു. സിൽവർ ലൈനിനെ അനുകൂലിക്കാനോ എതിർക്കാനോ എൻഎസ്എസ് തീരുമാനിച്ചിട്ടില്ലെന്നും മാടപ്പള്ളിയിൽ ചങ്ങനാശേരി താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് പങ്കെടുത്തത് വ്യക്തിപരമായ തീരുമാനത്തിലാണെന്നും എൻഎസ്എസ് വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയിൽ കെ റയിലിനായി ഇട്ടിരിക്കുന്ന എല്ലാ കല്ലുകളും പുഴുതുകളയുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പറഞ്ഞു. കെ റെയിൽ കല്ലുകൾ ക്ലിഫ് ഹൗസിൽ കൊണ്ടിടുമെന്നും ഈ സമരം ചെയ്യുന്ന വനിതാ പ്രവർത്തകരെ തടയാനോ ഉപദ്രവിക്കാനോ പൊലീസ് ശ്രമിച്ചാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. അതിരുകല്ലുമായിട്ടായിരുന്നു മാർച്ച്. കല്ല് സ്ഥാപിക്കാൻ കളക്ട്രേറ്റിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. തുടർന്ന് പോലീസുമായി നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻറ് അരുൺ രാജ് ഉദ്ഘാടനം ചെയ്തു.