ആളുമാറി തല്ലിയതിന് തൈലം വാങ്ങാൻ പൊലീസ് വക 500 രൂപ; യുവാവിന്റെ നട്ടെല്ല് തകർന്നു, പൊലീസ് ഗുണ്ടായിസം നടന്നത് ‘ഉരുട്ടിന് ഫേമസായ’ സ്റ്റേഷനിൽ
തിരുവനന്തപുരം: ഓട്ടോ ഡ്രൈവറെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്ന പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അമ്പലത്തറ പഴഞ്ചിറ സ്വദേശി ആർ. കുമാറിനാണ് (40) മർദ്ദനമേറ്റത്. നട്ടെല്ലിന് പൊട്ടലും ദേഹമാസകലം ചതവുമുണ്ടായ കുമാർ ആശുപത്രിയിൽ ചികിത്സയിലാണ്.ഇക്കഴിഞ്ഞ 12ന് കൈമനം സ്വദേശി പദ്മനാഭന്റെ നാലുപവൻ മാല കവർച്ച ചെയ്ത സംഘം സഞ്ചരിച്ച ഓട്ടോ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് കുമാർ കസ്റ്റഡിയിലായത്. പദ്മനാഭനൊപ്പം ബാറിൽ മദ്യപിക്കാനെത്തിയ നാലംഗ സംഘമാണ് മദ്യപാനത്തിനുശേഷം അതുവഴി വന്ന ഓട്ടോയിൽ പദ്മനാഭനെ കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് മർദ്ദിച്ചശേഷം മാല കവർന്നത്. പദ്മനാഭന്റെ പരാതിയിലുള്ള ഓട്ടോ കുമാറിന്റേതാണെന്ന് സംശയിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. സ്റ്റേഷനിലെ ക്രൈംസ്ക്വാഡിന്റെ റൂമിലെത്തിച്ചശേഷം ഇടിക്കുകയും നിലത്തുവീണപ്പോൾ ചവിട്ടുകയും ചെയ്തെന്നാണ് പരാതി. ആളുമാറിയെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ 500 രൂപ നൽകിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചെന്ന് കുമാറിന്റെ ഭാര്യ പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.കമ്മിഷണറുടെ നിർദ്ദേശപ്രകാരമാണ് ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മിഷണർ ബി. അനിൽകുമാർ സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചത്. ഇന്ന് ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുമെന്ന് എ.സി.പി വ്യക്തമാക്കി.