വിദേശത്ത് നിന്ന് കൊറിയർ മുഖേന ലഹരി ഒഴുക്ക്; പിടിച്ചെടുത്തത് ലക്ഷങ്ങളുടെ മയക്കുമരുന്ന്, കൊച്ചിയിലും തിരുവനന്തപുരത്തും പരിശോധന
കൊച്ചി: വിദേശത്ത് നിന്ന് കേരളത്തിലേക്ക് പാഴ്സലുകളിലായി ലഹരി മരുന്നുകൾ എത്തുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന പരിശോധനയിൽ ലഹരി മരുന്നുകൾ പിടിച്ചെടുത്തു. നെതർലൻഡ്സിൽ നിന്നും ഒമാനിൽ നിന്നുമാണ് പാഴ്സലുകൾ എത്തിയത്. കോഴിക്കോട്, തിരുവനന്തപുരം സ്വദേശികൾക്ക് വേണ്ടിയായിരുന്നു പാഴ്സലുകൾ.പരിശോധനയിൽ വിദേശ പാഴ്സലുകളിൽ എത്തിയ എൽ എസ് ഡി കണ്ടെടുത്തു. വിദേശത്ത് നിന്ന് ലഹരി മരുന്നുകൾ കൊറിയർ മുഖേന കേരളത്തിലേക്ക് വ്യാപകമായി എത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ അടുത്തിടെ ഒരു തമിഴ്നാട് സ്വദേശി അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം തങ്ങൾക്ക് ലഭിച്ച രണ്ട് പാഴ്സലുകളിൽ ലഹരി വസ്തുക്കളാണെന്ന് സംശയം തോന്നിയ കൊച്ചിയിലെ ഒരു കൊറിയർ സ്ഥാപനം എക്സൈസ് വകുപ്പിനെ വിവരമറിയിച്ചിരുന്നു.ഇതേത്തുടർന്ന് ഉദ്യോഗസ്ഥർ പാഴ്സലുകൾ കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചു. 50 എൽ എസ് ഡി സ്റ്റാംമ്പുകൾ അടങ്ങിയ ഒരു പായ്ക്കറ്റും അഞ്ചണ്ണം വീതമുള്ള രണ്ട് കവറുകളും കണ്ടെത്തുകയായിരുന്നു. പിന്നാലെ പാഴ്സലിന്റെ ഉടമയായ കോഴിക്കോട് സ്വദേശിയുടെ വീട്ടിൽ നിന്ന് ഹാഷിഷ് ഓയിൽ അടക്കം ലഹരി വസ്തുക്കളും കണ്ടെത്തി. ഇത് സംബന്ധിച്ച് കൊച്ചിയിലും തിരുവനന്തപുരത്തും പരിശോധനകൾ നടക്കുകയാണ്. പാഴ്സൽ വിലാസത്തിൽ പറയുന്ന തിരുവനന്തപുരം സ്വദേശിക്കായി തിരച്ചിൽ പുരോഗമിക്കുന്നു. ഒരു വർഷത്തിനിടെ കേരളത്തിൽ 56 പാഴ്സലുകൾ എത്തിയതായാണ് വിവരം.