നിമിഷപ്രിയയ്ക്ക് അപ്പീൽ നൽകാനുള്ള സൗകര്യം ഒരുക്കും; കേന്ദ്രം നിലപാട് വ്യക്തമാക്കി
ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിന് അപ്പീൽ നൽകാനുള്ള സൗകര്യം ഒരുക്കുമെന്ന് കേന്ദ്രസർക്കാർ. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. യെമനിലെത്തി കൊല്ലപ്പെട്ട തലാലിന്റെ ബന്ധുക്കളുമായി ചർച്ച നടത്താനുള്ള സഹായവും കേന്ദ്രം നൽകും.നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നൽകിയ ഹർജി പരിഗണിക്കവെയാണ് കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് യെമൻ പൌരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ സനയിലെ അപ്പീൽ കോടതി നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചത്. സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷപ്രിയയുടെ ആവശ്യം.ഇനി യെമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിലാണ് നിമിഷയ്ക്ക് മുമ്പിലുള്ള ഏക പ്രതീക്ഷ. എന്നാൽ അപ്പീൽ നടപടിക്രമങ്ങൾ കൃത്യമായിരുന്നോ എന്ന് മാത്രമെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ പരിശോധിക്കാൻ സാദ്ധ്യതയുള്ളു. തലാൽ അബ്ദുമഹ്ദിയുടെ കുടംബത്തിന് ബ്ലഡ് മണി നൽകി വധ ശിക്ഷ ഒഴിവാക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 2017 ജൂലായ് 25നാണ് യെമൻ പൗരനായ തലാൽ മഹ്ദിയെ നിമിഷ പ്രിയ കൊന്ന് വാട്ടർടാങ്കിൽ ഒളിപ്പിച്ചത്.