പീഡനപരാതികളെല്ലാം കെട്ടിച്ചമച്ചതാണ്; മുൻകൂർ ജാമ്യാപേക്ഷയുമായി അനീസ് അൻസാരി
കൊച്ചി: ലൈംഗിക പീഡന പരാതികളിൽ പൊലീസ് തിരയുന്ന പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റായ എറണാകുളം ചക്കരപ്പറമ്പ് സ്വദേശി അനീസ് അൻസാരി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള പരാതികൾ കെട്ടിച്ചമച്ചതാണെന്ന വാദമുന്നയിച്ചാണ് ഇയാൾ കോടതിയെ സമീപിച്ചത്. പരാതികൾ ഉയർന്നതോടെ അനീസ് ദുബായിലേക്കു കടന്നെന്ന് അഭ്യൂഹം പരന്നെങ്കിലും വീട്ടിൽ നടത്തിയ തിരച്ചിലിൽ പാസ്പോർട്ട് കണ്ടെത്തി. ഇതോടെ വിദേശത്തേക്ക് പോയിട്ടില്ലെന്ന് വ്യക്തമായിരുന്നു. അനീസിനെ കണ്ടെത്താനാകാതെ വന്ന പൊലീസ് ഇയാളുടെ ബന്ധുവിനെയും സുഹൃത്തിനെയും കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ ഇന്നു രാവിലെയോടെ അവരെ വിട്ടയച്ചു.അനീസ് അൻസാരിക്കെതിരെ മൊത്തം ഏഴു കേസുകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. എന്നാൽ ഇതിൽ അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ലഭിച്ച പരാതികളിൽ മൊഴിയെടുപ്പ് പൂർത്തിയാക്കിയ ശേഷം കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.വിവാഹദിനത്തിൽ മേക്കപ്പിനു വന്നപ്പോൾ അനീസ് മോശമായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ഓസ്ട്രേലിയയിൽ താമസിക്കുന്ന വിദേശ മലയാളി യുവതി കഴിഞ്ഞ ദിവസം നൽകിയ പരാതിയിൽ പറയുന്നത്. അനീസിനെതിരെ മറ്റ് പരാതികൾ ഉയർന്നതോടെയാണ് രംഗത്തുവരുന്നതെന്നും പരാതിയിൽ പറയുന്നു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ കൂടുതൽ മൊഴി നൽകാൻ തയ്യാറാണെന്നും യുവതി പരാതിയിൽ വെളിപ്പെടുത്തി. ഇമെയിൽ വഴി അയച്ച പരാതി ആദ്യം രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചുവെങ്കിലും പിന്നീട് കേസ് രജിസ്റ്റർ ചെയ്തു.