കര്‍ണാടകത്തിലെ ഹിജാബ് നിരോധനം ശരിവെച്ച് ഹൈക്കോടതി; ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചരമല്ലെന്ന് കോടതി; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാന്‍ അനുമതിയില്ല; നിര്‍ണായക വിധി പുറപ്പെടുവിച്ചത് ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയുടെ ബെഞ്ച്
ബംഗളൂരു: കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവിനെ ഹൈക്കോടതി ശരിവെച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചരമല്ലെന്ന് വിലയിരുത്തി കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി അധ്യക്ഷനായ ബെഞ്ച് നിർണായക വിധി പുറപ്പെടുവിച്ചത്. ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പി.യു. കോളേജ് വിദ്യാർത്ഥിനികൾ നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്
11ദിവസമാണ് കേസിൽ കോടതി വാദം കേട്ടത്. തുടർന്ന് ഫെബ്രുവരി 25ന് വിധി പറയാൻ മാർച്ച് 15ലേക്ക് കേസ് മാറ്റുകയായിരുന്നു.വിധി വരുംവരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസത്രങ്ങൾ ധരിക്കുന്നത് വിലക്കി കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ഹിജാബ് ധരിക്കുക എന്നത് മൗലികാവാകാശമാണെന്ന വാദവമാണ് കോടതി തള്ളി കളഞ്ഞത്. കേസിൽ വിവിധ സംഘടനകളും കേസിൽ കക്ഷി ചേർന്നിരുന്നു. എന്നാൽ ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സർക്കാർ നിലപാട് .ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്ന വാദവും സർക്കാർ ഉന്നയിച്ചു.
ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 11 ദിവസം വാദം കേട്ട ശേഷമാണ് കേസിൽ വിധിപറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാർ. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ ഏകാംഗബെഞ്ച് രണ്ടുദിവസത്തെ വാദം കേട്ടശേഷം ഹർജികൾ വിശാലബെഞ്ചിനു വിടുകയായിരുന്നു.
ഹിജാബ് ഹർജിയിൽ വിധി വരുന്ന പശ്ചാത്തലത്തിൽ ബംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു. ചൊവ്വാഴ്ച മുതൽ 21 വരെയാണ് നിരോധനാജ്ഞ. ആഹ്ലാദപ്രകടനങ്ങൾ, പ്രതിഷേധങ്ങൾ, ഒത്തുചേരലുകൾ എന്നിവയക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി.ബംഗളുരുവിലടക്കം പല മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചു. കൽബുർഗിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെയും ശനിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.
റംസാൻ കാലത്ത് ഹിജാബ് ധരിക്കാൻ അനുവദിച്ച് ഇടക്കാല ഉത്തരവിറക്കണമെന്ന് ഹർജി പരിഗണിച്ചപ്പോൾ വിദ്യാർത്ഥിനികളുടെ അഭിഭാഷകൻ വിനോദ് കുൽക്കർണി ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു. ഹിജാബ് ധരിക്കണമെന്ന് ഖുർ ആനിലില്ലെന്ന വാദത്തെ വിനോദ് കുൽക്കർണി എതിർത്തിരുന്നു. 1400 വർഷം പഴക്കമുള്ള ആചാരമാണ് ഹിജാബ് ധരിക്കലെന്നും അത് സമൂഹത്തിന്റെ പൊതുവ്യവസ്ഥയെയോ ധാർമികതയെയോ ആരോഗ്യത്തെയോ ബാധിക്കുന്നില്ലെന്നും പറഞ്ഞു. ഹിജാബ് നിരോധിച്ചപ്പോഴാണ് പ്രശ്നങ്ങളുണ്ടായതെന്നും അദ്ദേഹം വാദിച്ചിരുന്നു.
ജനുവരിയിലാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം രൂക്ഷമായത്. ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജിലാണ് ഹിജാബ് വിവാദം തുടങ്ങിയത്. ഹിജാബ് ധരിക്കാൻ നിർബന്ധംപിടിച്ച ആറു വിദ്യാർത്ഥിനികളെ ക്ലാസിൽനിന്നും പുറത്താക്കിയതോടെയായിരുന്നു ഇത്. തുടർന്ന് ഈ വിദ്യാർത്ഥിനികൾ സമരരംഗത്തെത്തി. പ്രതിഷേധം ശക്തിയാർജിക്കുന്നതിനിടെ കോളേജുകളിൽ യൂണിഫോം കോഡ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ഇതോടെയാണ് പ്രതിഷേധം കൂടുതൽ കോളേജുകളിലേക്ക് പടർന്നത്. ഇതിനിടെ കാവിഷാൾ ധരിച്ച് മറ്റൊരുവിഭാഗം വിദ്യാർത്ഥികളും എത്തിയതോടെ പല കാമ്പസുകളും സംഘർഷത്തിന് വഴിമാറുകയായിരുന്നു.
ഉഡുപ്പി കോളേജിൽ സമരരംഗത്തിറങ്ങിയ ആറുപേരുൾപ്പെടെ ഏഴ് വിദ്യാർത്ഥിനികളാണ് ഹിജാബ് വിലക്കിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് മറ്റു ചിലരും ഹർജികൾ നൽകി. ഹർജികളിൽ അന്തിമതീർപ്പുണ്ടാകുന്നതുവരെ യൂണിഫോം നിർബന്ധമാക്കിയ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് ഉൾപ്പെടെയുള്ള മതപരമായ വസ്ത്രങ്ങൾ വിലക്കി വിശാലബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഹർജിക്കാർ തയ്യാറായേക്കുമെന്നാണ് സൂചനകൾ.