പീഡനപരാതി നൽകിയതിന്റെ പേരിൽ ക്രൂരത; രക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ
ചെന്നൈ: പീഡനപരാതി നൽകിയതിന്റെ പേരിൽ നാട്ടുകാർ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നുവെന്നും രക്ഷിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് അപേക്ഷിച്ച് പ്രായപൂർത്തിയാകാത്ത സഹോദരിമാർ. പതിനഞ്ചും പതിനേഴും വയസുള്ള പെൺകുട്ടികൾ തങ്ങൾക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളെക്കുറിച്ച് പറഞ്ഞ് പൊട്ടിക്കരയുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.പരാതിപ്പെട്ടിട്ടും മഹാബലിപുരം പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും സംരക്ഷണം നൽകാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും പെൺകുട്ടികൾ പറയുന്നു. പ്രതിയെ പിന്തുണയ്ക്കുന്ന കുറച്ചുപേർ തങ്ങളെ നിരന്തരം ഉപദ്രവിക്കുകയാണ്. നാട്ടുകാർ ഒറ്റപ്പെടുത്തുന്നു. വീടിന് പുറത്തിറങ്ങാൻ പോലും പേടിയാണ്. ഇത്തരത്തിൽ ഭയന്ന് ജീവിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണെന്നും പെൺകുട്ടികൾ വീഡിയോയിൽ പറയുന്നു. അമ്മാവന്റെ മകൻ പീഡിപ്പിച്ചുവെന്ന് പരാതി നൽകിയതിന് പിന്നാലെയാണ് നാട്ടുകാർ പെൺകുട്ടികളുടെ കുടുംബത്തിന് എതിരായി തിരിഞ്ഞതും ഒറ്റപ്പെടുത്താൻ തുടങ്ങിയതും. പുറത്തിറങ്ങിയാൽ നാട്ടുകാർ ഉപദ്രവിക്കുന്നുവെന്നും പരാതിയുമായി മുന്നോട്ടുപോയാൽ വീടിന് തീവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ഇവർ പറയുന്നു.പീഡനപരാതിയിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ വീഡിയോ പ്രചരിപ്പിക്കരുതെന്നും പൊലീസ് നിർദേശിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.