തണുത്തുപോയെന്ന് പറഞ്ഞ് വിനോദസഞ്ചാരി തിളച്ചചായ മുഖത്തൊഴിച്ചു; ബസ് തടഞ്ഞ് നല്ല ചൂടുള്ള അടി തിരികെ കൊടുത്ത് ഹോട്ടൽ ജീവനക്കാരൻ
മൂന്നാർ: ചായ ചൂടില്ലെന്ന് പറഞ്ഞ് മുഖത്തൊഴിച്ച വിനോദസഞ്ചാരിയെ ബസ് തടഞ്ഞ് മർദിച്ച് ഹോട്ടൽ ജീവനക്കാർ. സംഭവത്തിൽ മലപ്പുറം ഏറനാട് സ്വദേശി അർഷിദ്(24), ബസ് ഡ്രൈവർ കൊല്ലം ഓച്ചിറ സ്വദേശി കെ സിയാദ്(31) എന്നിവർക്ക് സാരമായി പരിക്കേറ്റു.ശനിയാഴ്ച രാത്രി എട്ട് മണിയോടെ ടോപ്പ് സ്റ്രേഷനിലെ ഹോട്ടലിൽ വച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം. മലപ്പുറം സ്വദേശികളായ 38പേരടങ്ങുന്ന യുവാക്കളുടെ സംഘം രാത്രിയിൽ ചായ കുടിക്കാനായി ഹോട്ടലിൽ കയറുകയായിരുന്നു. ശേഷം ചായ തണുത്തുപോയെന്ന് പറഞ്ഞ് സംഘത്തിലൊരാൾ ചൂട് ചായ ജീവനക്കാരന്റെ മുഖത്തൊഴിച്ചു. തുടർന്ന് ജീവനക്കാരുമായി വാക്കേറ്രമുണ്ടാകുകയും ഇതിനിടെ സഞ്ചാരികൾ ബസിൽ കയറി സ്ഥലം വിടുകയും ചെയ്തു. എന്നാൽ സുഹൃത്തുക്കളെ വിളിച്ചുകൂട്ടി ബൈക്കിൽ എല്ലപ്പെട്ടിയിലെത്തിയ ഹോട്ടൽ ജീവനക്കാർ ബസ് തടഞ്ഞിട്ട് അതിലുണ്ടായിരുന്ന വിനോദസഞ്ചാരികളെയും ഡ്രൈവറെയും പുറത്തിറക്കി മർദിച്ചു. ഗുരുതരമായി പരിക്കേറ്ര രണ്ടുപേരെയും ടാറ്റാ ടീ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്രി.