ഭാര്യ സ്ത്രീയല്ല, ഗർഭധാരണം അസാദ്ധ്യം; വിവാഹമോചനം തേടി ഭർത്താവ് സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ഭാര്യ സ്ത്രീയല്ലെന്നും വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് സുപ്രീംകോടതിയിൽ ഹർജി നൽകി. ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാനുള്ള ആവശ്യം നിരസിച്ച മദ്ധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെയാണ് ഇയാൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. കേസ് പരിഗണിച്ച കോടതി ഭാര്യയോട് വിശദീകരണം തേടിയിട്ടുണ്ട്.മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം തന്റെ ഭാര്യ സ്ത്രീയല്ലെന്നും താൻ വഞ്ചിക്കപ്പെട്ടുവെന്നുമാണ് ഭർത്താവ് കോടതിയിൽ അറിയിച്ചിരിക്കുന്നത്. നാലാഴ്ചക്കകം മറുപടി നൽകാനാണ് യുവതിയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം വഞ്ചനാക്കുറ്റം സ്ഥാപിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് മദ്ധ്യപ്രദേശ് ഹൈക്കോടതി ഇയാളുടെ ഹർജി തള്ളിയത്.2016ലാണ് ഇരുവരും വിവാഹിതരായത്. ആദ്യ ആഴ്ച ആർത്തവ ദിവസങ്ങളാണെന്ന് പറഞ്ഞ് തന്റെ വീട്ടിൽ നിന്നും ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിയതായും ഹർജിയിൽ പറയുന്നു. പിന്നീടുള്ള ദിവസങ്ങളിലും ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭാര്യ വിമുഖത കാട്ടിയിരുന്നു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് യോനിയുടെ ഭാഗത്ത് തടസങ്ങളുണ്ടെന്ന് കണ്ടെത്തിയതും ഇത് അപൂർവ കേസാണെന്ന് സ്ഥിരീകരിച്ച് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചതും.എന്നാൽ, ശസ്ത്രക്രിയക്കു ശേഷവും ഗർഭധാരണത്തിനുള്ള സാദ്ധ്യത ഇല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. അതോടെ വിവാഹബന്ധം വേർപിരിയണമെന്ന നിലപാടിലേക്ക് യുവാവ് എത്തി. എന്നാൽ, ഭാര്യാപിതാവ് തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും തുടർന്ന് പൊലീസിൽ പരാതി നൽകേണ്ടി വന്നുവെന്നും അയാൾ ഹർജിയിൽ പറയുന്നുണ്ട്.