കണ്ണില്ലാത്ത ക്രൂരത: മോഷ്ടിച്ച് ഇറച്ചിയാക്കി വിറ്റത് പൂർണ ഗർഭിണിയായ ആടിനെ, ഗർഭസ്ഥ ശിശുവിനെയും അറുത്ത് വിറ്റു, പ്രതികളെ രക്ഷിക്കാൻ മുൻപന്തിയിൽ ജനപ്രതിനിധി
പാലാ: പൂർണ ഗർഭിണിയായ ആടിനെ മോഷ്ടിച്ച് ഇറച്ചിയാക്കി വില്പന നടത്തിയയാളെ പാലാ പൊലീസ് പിടികൂടി. കിഴക്കേചേനാൽ സാജു ജോസഫ് (45) നെയാണ് പാലാ സി.ഐ. കെ.പി. ടോംസണും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്ന് ആടിന്റെ തോലും മുറിച്ചുമാറ്റിയ കാലുകളും പൊലീസ് കണ്ടെടുത്തു. കുടക്കച്ചിറ വരകാപ്പിള്ളിൽ സരോജിനിയുടെ ആടിനെയാണ് അയൽവാസിയായ സാജു ജോസഫ് മോഷ്ടിച്ചത്.ശനിയാഴ്ച ഉച്ചയോടെ പറമ്പിൽ കെട്ടിയിരുന്ന ആടിനെ അഴിച്ചുകൊണ്ടുപോയ സാജു സ്വന്തം വീടിന്റെ അടുക്കളഭാഗത്തുവച്ച് ആടിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗർഭസ്ഥ ശിശുവിനെപ്പോലും ഇയാൾ ഇറച്ചിയാക്കി വില്പന നടത്തി. ഇയാളെ സഹായിച്ച അയൽവാസികളായ ബെന്നി, ബിനീഷ്, റോബിൻസ് എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.ഏതാനും നാൾമുമ്പ് സമാന സാഹചര്യത്തിൽ സരോജിനിയമ്മയുടെ മൂന്ന് ആടുകൾ മോഷണം പോയിരുന്നു. അതേസമയം സാജു ജോസഫിനൊപ്പം ഉണ്ടായിരുന്ന മൂന്ന് പ്രതികളെ കേസിൽ നിന്ന് രക്ഷപെടുത്താൻ ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. ചോദ്യം ചെയ്യാൻ പൊലീസ് ഇവരെ വിളിപ്പിച്ചെങ്കിലും പിന്നീട് വിട്ടയയ്ക്കുയായിരുന്നുവെന്നാണ് പരാതി. ഇയാളിൽ നിന്ന് മോഷണ മുതലായ ഇറച്ചി കൈപ്പറ്റിയ ആളുകളിൽ നിന്നും തെളിവെടുക്കുമെന്നും പൊലീസ് പറഞ്ഞു. പാലാ കോടതിയിൽ ഹാജരാക്കിയ ഒന്നാംപ്രതി സാജു ജോസഫിനെ കോടതി റിമാൻഡ് ചെയ്തു.