പൊലീസുകാർക്ക് സ്ഥിരം തലവേദനയായി സിപ്സി ; പിടിക്കപ്പെട്ടാൽ ആദ്യം അസഭ്യവർഷം, പിന്നാലെ വിവസ്ത്രയാകാൻ ശ്രമിക്കും
തിരുവനന്തപുരം : പൊലീസിന് തലവേദന സൃഷ്ടിച്ച് അറസ്റ്റിലായ സിപ്സി. രാവിലെ ബീമാപള്ളി പരിസരത്തുനിന്നാണ് പൂന്തുറ പൊലീസ് സിപ്സിയെ അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്നു കുട്ടിയുടെ മുത്തശ്ശി കൂടിയായ സിപ്സി. പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിയ ഉടൻ തന്നെ ഇവർ പൊലീസുകാർക്കെതിരെ അസഭ്യവർഷം നടത്തി. സ്വയം വിവസ്ത്രയാകാനും സിപ്സി ശ്രമിച്ചു. വളരെയധികം കഷ്ടപ്പെട്ടാണ് പൊലീസ് ഇവരുടെ പരാക്രമങ്ങൾ അവസാനിപ്പിച്ചത്.ഒളിവിലായിരുന്ന സിപ്സി ഇന്നലെയാണ് തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂരിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച ഇവർ രാവിലെയാണ് വേഷംമാറി ബീമാപള്ളി പരിസരത്ത് എത്തിയത്. പൊലീസ് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സിപ്സിയെ കസ്റ്റഡിയിലെടുക്കാനായത്. മയക്കുമരുന്ന് ഇടപാടുകളുള്ള സിപ്സിയെ ഒളിച്ച് കഴിയാൻ സഹായിച്ച മിനി എന്ന സുഹൃത്ത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത സിപ്സിയെ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്.അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ സിപ്സി ഉള്‍പ്പെട്ടിട്ടുണ്ട്. പൊലീസിന്റെ പിടിയിലായാല്‍ അസഭ്യം പറയുന്നതും സ്വയം വസ്ത്രമുരിയുന്നതും ഇവരുടെ സ്ഥിരം പരിപാടിയാണ്. മുൻപ് പൊലീസ് സ്റ്റേഷന് കെട്ടിടത്തിന് മുകളില്‍ കയറി ഇവർ ആത്മഹത്യാഭീഷണിയും മുഴക്കിയിട്ടുണ്ട്. നേരത്തെ വാഹനത്തിന് സെെഡ് കൊടുത്തില്ലെന്ന പേരിൽ യുവതിയെ നടുറോഡിലിട്ട് ഇവർ മര്‍ദിച്ചിരുന്നു. യുവതിയുടെ വസ്ത്രങ്ങളും വലിച്ച് കീറിയിരുന്നു. നിരവധി മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും സിപ്സി പ്രതിയാണ്.സിപ്സിയുടെ കാമുകനായ ജോൺ ബിനോയ് ഡിക്രൂസാണ് ഒന്നരവയസുകാരിയെ ഹോട്ടൽമുറിയിലെ ബക്കറ്റിൽ മുക്കിക്കൊന്നത്. അങ്കമാലി പാറക്കടവ് കൊടുശ്ശേരി സജീവിന്റെയും ഡിക്സിയുടെയും മകളായ നോറയാണ് കൊല്ലപ്പെട്ടത്. ആറു വർഷക്കാലമായി ബിനോയും സിപ്സിയും അടുപ്പത്തിലായിരുന്നു. എറണാകുളം നേവൽബേസിലെ താത്കാലിക ജീവനക്കാരനാണ് ബിനോയ്.പലരുമായും വഴിവിട്ട ബന്ധമുളള സിപ്സി ഹോട്ടലുകളിൽ റൂമെടുത്തു താമസിക്കുന്നത് പതിവാണ്. കുട്ടിയുടെ അമ്മയായ ഡിക്സി വിദേശത്തേക്ക് പോയതിനു പിന്നാലെ രണ്ടു കുട്ടികളേയും കൂട്ടി സിപ്സി വിവിധ ലോഡ്ജുകളിൽ താമസിച്ചിരുന്നു. കൊല നടക്കുന്ന സമയത്ത് ബിനോയിയും കുട്ടികളും മാത്രമായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്. കൊല നടത്തിയശേഷം ഇയാൾ സിപ്സിയെ വിളിച്ചുവരുത്തുകയായിരുന്നു. കുഞ്ഞിന്റെ പിതൃത്വം തൻ്റെ തലയിൽ കെട്ടിയേൽപ്പിക്കാൻ ശ്രമിച്ചതിനാലാണ് കൊല നടത്തിയതെന്നാണ് ബിനോയ് മൊഴി നൽകിയത്.