ചില അലവലാതി ഡോക്ടർമാർ എനിക്കെതിരെ പറയുന്നു, ആരോഗ്യമന്ത്രി വേദിയിലിക്കെ ആയുർവേദ ഡോക്ടർമാരുടെ സംഘടനകളെ രൂക്ഷമായി വിമർശിച്ച് ഗണേശ് കുമാർ
പത്തനാപുരം : ആരോഗ്യമന്ത്രി വീണാ ജോർജ് വേദിയിലിരിക്കെ ആയുർവേദ ഡോക്ടർമാരുടെ സംഘടനകളെ രൂക്ഷമായി വിമർശിച്ച് കെ.ബി.ഗണേശ് കുമാർ എംഎൽഎ. തലവൂർ സർക്കാർ ആയുർവേദ ആശുപത്രിയുടെ കെട്ടിട ഉത്ഘാടന ചടങ്ങിലാണ് എംഎൽഎയുടെ വിമർശനം. ചില അലവലാതി ഡോക്ടർമാർ എനിക്കെതിരെ പറയുന്നത് കേട്ടു എന്ന് ഗണേശ് കുമാർ പറഞ്ഞു. ഡോക്ടർമാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു എംഎൽഎയുടെ വിമർശനം. സിനിമാ നടനായ തൻ്റെ വീട്ടിലിട്ടിരിക്കുന്നതിനെക്കാളും മികച്ച ടെെൽസുകളാണ് ആശുപത്രിയിലെതെന്ന് ഗണേശ് കുമാർ പറഞ്ഞു. സിഎംഒയെ വിമർശിച്ചു എന്ന ആയുർവേദ ഡോക്ടർമാരുടെ സംഘടനകളുടെ ആരോപണം എംഎൽഎ തള്ളി. സിഎംഒയ്ക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടല്ലെന്ന് ഗണേശ് കുമാർ പറഞ്ഞു. ഡോക്ടർമാരുടെ ആരോപണങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് കൊണ്ടാണ് ഗണേശ് കുമാർ ഇവർക്ക് മറുപടി നൽകിയത്.നേരത്തെ തലവൂർ സർക്കാർ ആയുർവേദ ആശുപത്രിയിൽ കെ.ബി.ഗണേശ് കുമാർ എംഎൽഎ നടത്തിയ മിന്നൽ പരിശോധന ഏറെ വിവാദമായിരുന്നു. ആശുപത്രിയും പരിസരവും വൃത്തിഹീനമാണെന്ന് പറഞ്ഞ് കൊണ്ട് ജീവനക്കാരെയും ഡോക്ടർമാരെയും എംഎൽഎ ശാസിച്ചിരുന്നു. കോടിക്കണക്കിന് രൂപ മുടക്കി ചെലവാക്കിക്കൊണ്ട് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാനിരിക്കെ ഡോക്ടർമാരും ജീവനക്കാരും ഉത്തരവാദിത്തമില്ലാതെ പ്രവർത്തിക്കുന്നുവെന്ന് ഗണേശ് കുമാർ ആരോപിച്ചിരുന്നു. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വെെറലായതോടെ എംഎൽഎയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി.എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായാണ് സർക്കാർ ആയുർവേദ ഡോക്ടർമാരുടെ സംഘടനകൾ രംഗത്തെത്തിയത്. ഉപകരണങ്ങൾ വാങ്ങി ഇട്ടാൽ മാത്രം പോരാ എന്നും ഇവ ശരിയായി പരിപാലിക്കാൻ വേണ്ട ജീവനക്കാരില്ലെന്ന യാഥാർത്ഥ്യം എംഎൽഎ മനസിലാക്കണമെന്നും ഡോക്ടർമാരുടെ സംഘടനകൾ ആരോപിച്ചിരുന്നു. ആയുർവേദ ഡോക്ടർമാരുടെ സംഘടനകളായ കേരള സ്റ്റേറ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും, കേരള ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് ഫെഡറേഷനും എംഎൽഎയ്ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾക്കുള്ള മറുപടിയാണ് ആരോഗ്യമന്ത്രിയുൾപ്പെടെ ഉണ്ടായിരുന്ന വേദിയിൽ വച്ച് ഗണേശ് കുമാർ നൽകിയത്. പ്രചരിച്ച വീഡിയോയുടെ പേരിൽ ഡോക്ടർക്ക് എതിരെയോ സ്റ്റാഫുകൾക്കെതിരെയോ നടപടിയെടുക്കരുതെന്ന് ഗണേശ് കുമാർ ആരോഗ്യമന്ത്രി വീണാ ജോർജിനോട് അഭ്യർത്ഥിച്ചു. ആരോടും വിരോധമില്ലെന്നും നാടിൻ്റെ നന്മയ്ക്കായാണ് ഇതെല്ലാം പറഞ്ഞതെന്നും ഗണേശ് കുമാർ കൂട്ടിചേർത്തു.